< Back
Kerala
ചവറയില്‍ മദ്യവ്യവസായിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കംചവറയില്‍ മദ്യവ്യവസായിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം
Kerala

ചവറയില്‍ മദ്യവ്യവസായിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം

admin
|
2 May 2018 2:22 PM IST

ചവറയില്‍ മദ്യവ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം സിഎംപിയെ ഉപയോഗിക്കുന്നുവെന്ന് ആരോപണം

ചവറ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിഎംപി സെന്‍ട്രല്‍ കമ്മിറ്റി നാളെ കൊല്ലത്ത്‌ ചേരും. ചവറയ്‌ക്ക്‌ പകരം സീറ്റ്‌ നല്‍കാനാകില്ലെന്ന്‌ എല്‍ഡിഎഫ്‌ അറിയിച്ച സാഹചര്യത്തിലാണ്‌ യോഗം ചേരുന്നത്‌. ചവറയില്‍ മദ്യവ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം സിഎംപിയെ ഉപയോഗിക്കുന്നെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ്‌ യോഗം.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ്‌ നാളെ സിഎംപിയുടെ സെന്‍ട്രല്‍ കമ്മിറ്റി കൊല്ലത്ത്‌ ചേരുന്നത്‌. സിഎംപിക്ക്‌ ലഭിച്ച ചവറ സീറ്റില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുകയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ചവറ സീറ്റിലേക്ക്‌ മത്സരിക്കാന്‍ സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ പകരം മറ്റൊരു സീറ്റ്‌ നല്‍കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം സിഎംപി നേതാക്കള്‍ എകെജി സെന്ററില്‍ കോടിയേരി ബാലകൃഷ്‌ണനുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. പകരം സീറ്റ്‌ നല്‍കാനാകില്ലെന്ന്‌ സിപിഎം അറിയിച്ച സാഹചര്യത്തിലാണ്‌ അടിയന്തരയോഗം.

മദ്യവ്യവസായി വിജയന്‍പിള്ളയായിരിക്കും ചവറയിലേക്ക്‌ പരിഗണിക്കപ്പെടുക. കൊല്ലം ജില്ലാ സെക്രട്ടറി എംഎച്ച്‌ ഷാര്യറെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും നായര്‍ ഈഴവ ഭൂരിപക്ഷമേഖലയില്‍ ഇത്തരത്തിലൊരു തീരുമാനം അബദ്ധമാകുമെന്ന വിലയിരുത്തലാണ്‌ ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്.

അതേസമയം സിഎംപിയുടെ അക്കൗണ്ടില്‍ സിപിഎം മദ്യവ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്ന ആരോപണം ശക്തമാവുകയാണ്‌. ഡിസിസി അംഗമായിരുന്ന വിജയന്‍പിള്ള സുധീരന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ചാണ്‌ പാര്‍ട്ടിവിട്ടത്‌. സിപിഎമ്മിന് പുറമേ സിപിഐയുമായും ആര്‍എസ്‌പി എല്ലുമായും വിജയന്‍പിള്ള നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എല്‍ഡിഎഫ്‌ സീറ്റ്‌ വിട്ട്‌ നല്‍കിയതോടെ സിഎംപി നേതൃത്വവുമായും വിജയന്‍പിള്ള കൂടിക്കാഴ്‌ച്ച നടത്തി.

Similar Posts