< Back
Kerala
റവന്യു വരുമാനം വര്‍ധിച്ചില്ല; സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക്റവന്യു വരുമാനം വര്‍ധിച്ചില്ല; സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക്
Kerala

റവന്യു വരുമാനം വര്‍ധിച്ചില്ല; സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക്

Muhsina
|
8 May 2018 10:10 PM IST

റവന്യു വരുമാനം വര്‍ധിക്കുമെന്ന കണക്കുകൂട്ടലില്‍ വമ്പിച്ച തോതില്‍ ചെലവഴിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ നടപ്പിലാക്കിയില്ലെങ്കില്‍..

സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക്. റവന്യു വരുമാനം വര്‍ധിക്കുമെന്ന കണക്കുകൂട്ടലില്‍ വമ്പിച്ച തോതില്‍ ചെലവഴിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ സാമ്പത്തിക അരാജകത്വത്തിലേക്ക് സംസ്ഥാനം കൂപ്പുകുത്തുമെന്നാണ് വിലയിരുത്തല്‍.

വായ്പാപരിധി കവിഞ്ഞതിനെത്തുടര്‍ന്ന് കേന്ദ്രം വായ്പയെടുക്കാന്‍ അനുമതി നല്‍കാതിരുന്നതോടെ കഴിഞ്ഞ രണ്ട് മാസമായി ട്രഷറിയില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജനുവരിയില്‍ വായ്പയെടുക്കാന്‍ കേന്ദ്ര അനുമതി ലഭിച്ചതോടെ 2000 കോടി വായ്പക്ക് ബോണ്ടുകള്‍ പുറപ്പെടുവിച്ചു. ഇത് താത്കാലിക ആശ്വാസമായെങ്കിലും പ്രതിസന്ധി അവസാനിക്കില്ല. ശമ്പളത്തിനും പെന്‍ഷനും പോലും വഴിയില്ലാതെ വലഞ്ഞ 2000 ലേതിന് സമാനമായ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനംം നീങ്ങുന്നതെന്നാണ് സൂചനകള്‍. ജി എസ് ടിയില്‍ വലിയ വരുമാന വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയില്‍ നിയന്ത്രണമില്ലാതെ ചെലവഴിച്ചതാണ് വിനയായത്. ശമ്പള പരിഷ്കരണവും അധിക ബാധ്യതയായി.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച കേന്ദ്ര വിഹിതമുള്ള പദ്ധതികള്‍ മന്ദഗതിയിലാണ്. സംസ്ഥാന വിഹിതം നല്‍കാത്തതാണ് കാരണം. സാധാരണ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിക്കപ്പെടാറുള്ള മരാമത്ത് വകുപ്പില്‍ ഇത്തവണ ഏറെ പിന്നില്‍. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തില്‍ വേഗത്തിലായിരുന്ന പദ്ധതി നടത്തിപ്പ് ഒക്ടോബറോടെ സ്തംഭിച്ചു. ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ ട്രഷറികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെയാണ് ഇത്. മന്ത്രി എ കെ ബാലന്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തുക വരെ ചെയ്തു. പദ്ധതി ചെലവുകള്‍ കുതിച്ചുയരുന്ന സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ പണം കണ്ടെത്തുക ധനവകുപ്പിന് കടുത്ത വെല്ലുവിളിയാണ്. കടുത്ത ചെലവു ചുരുക്കല്‍ നടപടികള്‍ ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കാമെന്ന് ചുരുക്കം.

Similar Posts