< Back
Kerala
ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കെ ജയകുമാര്‍ രാജിവെച്ചുധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കെ ജയകുമാര്‍ രാജിവെച്ചു
Kerala

ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കെ ജയകുമാര്‍ രാജിവെച്ചു

admin
|
12 May 2018 11:25 AM IST

പി വി മോഹനനെ പിരിച്ച് വിട്ടത് ന്യായീകരിക്കാനാകില്ലെന്നും ജയകുമാര്‍

ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കെ ജയകുമാര്‍ ഐഎഎസ് രാജിവെച്ചു. ബാങ്കിനെ നയിക്കുന്നത് വിവേകവും കാരുണ്യവും തൊട്ട് തീണ്ടാത്ത ഫ്യൂഡല്‍ മാനേജ്മെന്റ്. ബാങ്ക് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ പ്രതികാര നടപടി യുമായി മുന്നോട്ട് പോകുന്നത് ന്യായീകരിക്കാനാകില്ലെന്നും ജയകുമാറിന്റെു രാജി കത്ത്. ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി പി വി മോഹനനെ പിരിച്ചുവിട്ടത് അന്യായവും അനീതിയുമാണന്നും ജയകുമാര്‍. ബാങ്കിന്റെ ഡയറക്ടര്‍ ബോര്ഡ് സ്ഥാനത്ത് നിന്ന് പ്രമുഖ വ്യവസായി രവി പിള്ള നേരത്തെ രാജിവെച്ചിരുന്നു.

കാലഹരണപ്പെട്ട ഫ്യൂഡല്‍ മനോഭാവമുള്ള ചീഫ് ജനറല്‍ മാനേജറും അത്തരക്കാരനായ എംഡിയുമാണ് ധനലക്ഷ്മി ബാങ്കിലുള്ളത്. ഈ മാനേജ്മെന്റിലും അതിന്റെ മൂല്യങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. ജീവനക്കാരെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് കരുതുന്ന വിവേകമില്ലാത്തവരാണ് ബാങ്കിനെ നയിക്കുന്നത്. ഡയറക്ടര്‍ എന്ന നിലക്ക് താന്‍ നിസ്സഹായനും നിരാശനുമാണ്. ആ സ്ഥാനത്ത് തുടരാന്‍ ആത്മനിന്ദ തോന്നുന്നതുകൊണ്ടാണ് രാജിവെക്കുന്നതെന്നും മലയാളം സര്‍വകലാശാല വൈസ് ചാന്‍സര്‍ കൂടിയായ കെ ജയകുമാര്‍ രാജികത്തില്‍ വ്യക്തമാക്കുന്നു. ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്സ് ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന പി വി മോഹനന്റെ ചില പ്രവര്‍ത്തികളോട് ഡയറക്ടര്‍ ബോര്‍‍ഡിന് എതിര്‍പ്പുണ്ടായിരുന്നു. താനും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ സംശയിക്കേണ്ടതില്ല. പിരിച്ചുവിടാന്‍ മാത്രം എന്ത് കുറ്റമാണ് പി വി മോഹനന്‍ ചെയ്തതെന്നും രാജികത്തില്‍ ജയകുമാര്‍ ചോദിക്കുന്നു. ഒരു വ്യക്തിയോട് അനീതി കാണിച്ചതോടൊപ്പം ജീവനക്കാരുടെ ആത്മവീര്യം ഇല്ലാതാക്കി. ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ പിന്തുണ അനിവാര്യമാണെന്നും രാജി കത്തിലുണ്ട്. അതേ സമയം തുടര്‍ച്ചായായ മൂന്നാം വര്‍ഷവും ധനലക്ഷ്മി ബാങ്ക് നഷ്ടത്തില്‍ നിന്ന് കരകയറിയില്ല. 77.85 കോടി രൂപയാണ് 2015-16 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തെ നഷ്ടം. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഔദ്യോഗിക വിശദീകരണം നല്കാന്‍ ബാങ്ക് തയ്യാറായിട്ടില്ല.

Similar Posts