< Back
Kerala
Kerala

38 ലക്ഷം ചെലവഴിച്ചിട്ടും എങ്ങുമെത്താതെ മണിയാറിലെ ടൂറിസം പദ്ധതി

Sithara
|
13 May 2018 8:25 AM IST

വന്‍തുക ചെലവഴിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച സംസ്ഥാനത്തെ പല ടൂറിസം പ‍ദ്ധതികളുടെയും നിലവിലെ സ്ഥിതി പരിതാപകരമാണ്.

വന്‍തുക ചെലവഴിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച സംസ്ഥാനത്തെ പല ടൂറിസം പ‍ദ്ധതികളുടെയും നിലവിലെ സ്ഥിതി പരിതാപകരമാണ്. അത്തരത്തിലൊന്നാണ് പത്തനംതിട്ടയിലെ മണിയാറിലെ ടൂറിസം പദ്ധതിയും. 38 ലക്ഷം രൂപ ഇതിനകം ചിലവഴിച്ച പദ്ധതിയിപ്പോള്‍ കാട് കയറിക്കിടക്കുകയാണ്. ഇതുവരെ നടത്തിയ നിര്‍മാണ പ്രവര്‍ത്തികളെപ്പറ്റി ഉയരുന്നതാവട്ടെ വ്യാപക ആക്ഷേപവും.

പത്തനംതിട്ട മണിയാറിലെ പമ്പ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ടൂറിസം വികസനത്തിനായി 50 ലക്ഷം രൂപയായിരുന്നു സംസ്ഥാന ടൂറിസം വകുപ്പ് 2010-ല്‍ അനുവദിച്ചിരുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്കോയ്ക്കായിരുന്നു നിര്‍മാണ ചുമതല. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് പുതുതായി മൂന്ന് ഹട്ട് നിര്‍മ്മിച്ചു, ഒരു നടപ്പാതയും പുതിയ ഗെയിറ്റും സ്ഥാപിച്ചു പഴയ ഒരു കെട്ടിടം പുനരുദ്ധരിക്കാതെ ടൈല്‍ മാത്രം പാകുകയും ചെയ്തു, പിന്നെ ഒരു ബോര്‍ഡും സ്ഥാപിച്ചു. ഇത്രയുമാണ് ആകെ നടന്നത്.

വിവരാവകാശ നിയപ്രകാരം നലകിയ മറുപടിയില്‍ സിഡ്കോ തന്നെ പറയുന്നത് 38 ലക്ഷം രൂപ ചെലവായെന്നാണ്. ബാക്കി തുക ഇതുവരെ പ്രയോജനപ്പെടുത്താനുമായില്ല. 80 ശതമാനം നിര്‍മാണവും പൂര്‍ത്തിയായതായി സിഡ്കോ പറയുമ്പോള്‍ പദ്ധതി പൂര്‍ത്തീകരിച്ചുവെന്നാണ് ടൂറിസം വകുപ്പ് നല്‍കിയ മറുപടിയില്‍ അവകാശപ്പെടുന്നത്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട ഇക്കോ ടൂറിസം പദ്ധതികളിലൊന്നായ ഗവി -കോന്നി- അടവി ടൂറിസം പാക്കേജില്‍ ഉള്‍പ്പെടുത്താനുള്ള വിപുലമായ പദ്ധതി രൂപരേഖയുടെ ഭാഗമായിരുന്നു ഈ പദ്ധതിയും എന്നുകൂടി അറിയോമ്പോഴാണ് ഇക്കാര്യത്തിലെ അലംഭാവത്തിന്റെയും ക്രമക്കേടിന്റെയും ആഴം ബോധ്യപ്പെടുക.

Related Tags :
Similar Posts