Kerala
വിഴിഞ്ഞത്തിന്‍റെ മറവില്‍ അദാനി ഗ്രൂപ്പ് വ്യാപക പാറ ഖനനത്തിന് ഒരുങ്ങുന്നുവിഴിഞ്ഞത്തിന്‍റെ മറവില്‍ അദാനി ഗ്രൂപ്പ് വ്യാപക പാറ ഖനനത്തിന് ഒരുങ്ങുന്നു
Kerala

വിഴിഞ്ഞത്തിന്‍റെ മറവില്‍ അദാനി ഗ്രൂപ്പ് വ്യാപക പാറ ഖനനത്തിന് ഒരുങ്ങുന്നു

Sithara
|
20 May 2018 4:32 AM IST

അതീവ പാരിസ്ഥിക പ്രാധാന്യമുള്ള മേഖലകള്‍ ഖനനത്തിനായുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ സംസ്ഥാനത്ത് അദാനി ഗ്രൂപ്പ് വ്യാപക പാറ ഖനനത്തിന് ഒരുങ്ങുന്നു. ഇതിനായുള്ള സര്‍വേ നാല് ജില്ലകളില്‍ അന്തിമഘട്ടത്തിലെത്തി. അതീവ പാരിസ്ഥിക പ്രാധാന്യമുള്ള മേഖലകള്‍ ഖനനത്തിനായുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.

വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പാറയ്ക്കായി നേരിട്ടുള്ള ഖനനത്തിന് ഇക്കഴിഞ്ഞ വര്‍ഷം നവംബറിലാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഖനനാനുമതി നല്‍കണമെന്നായിരുന്നു അദാനിക്ക് വേണ്ടി വിഴിഞ്ഞം പോര്‍ട്ട് ഡയറക്ടര്‍ സമര്‍പ്പിച്ച അപേക്ഷയിലെ ഉളളടക്കം. ഇത് പരിഗണിച്ച സര്‍ക്കാര്‍ ബന്ധപ്പെട്ട കളക്ടര്‍മാരോട് അടിയന്തര നടപടി സ്വീകരിക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് നാല് ജില്ലകളിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലെ പാറയുടെ കണക്കെടുപ്പ് നടന്നു വരികയാണ്. അതീവ പാരിസ്ഥിക പ്രാധാന്യമുള്ള മേഖലകളെ ഉള്‍പ്പെടുത്തിയാണ് ഖനനത്തിനായുള്ള പട്ടിക ഒരുങ്ങുന്നത്. ഇത്തരം മേഖലകളിലെ ഖനനം വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആക്ഷേപം.

ഓരോ ക്വാറിക്കും എന്‍ഒസി നല്‍കുന്നതിന് പകരം പൊതുതാല്‍പ്പര്യം പരിഗണിച്ച് സര്‍ക്കാര്‍ ഉത്തരവിലൂടെ ഖനനത്തിന് മൊത്തത്തില്‍ അനുമതി നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ആറ് മാസത്തിനുള്ള ഖനനം ആരംഭിക്കും. നിലവില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയിലെ ഭൂരിഭാഗം പാറയും ഖനനത്തിനായി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. ഇവിടങ്ങളില്‍ പാറ പകുതിയിലധികവും ഖനനം ചെയ്ത് കഴിയുകയും ചെയ്തു.

Similar Posts