< Back
Kerala
Kerala

കെ പി മോഹനന്‍ ഇനി മാധ്യമപ്രവര്‍ത്തകന്റെ റോളില്‍

Khasida
|
26 May 2018 7:05 PM IST

പിതാവ് പി.ആര്‍ കുറുപ്പ് ആരംഭിച്ച പടയണി സായാഹ്ന പത്രത്തിന്റെ ലേഖകനായാണ് കെ.പി മോഹനന്‍ പുതിയ പ്രവര്‍ത്തന മേഖലയിലേക്ക് എത്തുന്നത്.

മുന്‍ മന്ത്രിയും ജനതാദള്‍ നേതാവുമായ കെ.പി മോഹനന്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക്. പിതാവ് പി.ആര്‍ കുറുപ്പ് ആരംഭിച്ച പടയണി സായാഹ്ന പത്രത്തിന്റെ ലേഖകനായാണ് കെ.പി മോഹനന്‍ പുതിയ പ്രവര്‍ത്തന മേഖലയിലേക്ക് എത്തുന്നത്. ജൂലൈ 8 മുതല്‍ നിയമസഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്താവും മോഹനന്‍ മാധ്യമ ജീവിതം ആരംഭിക്കുക.

രാഷ്ട്രീയത്തിലെ അടിതടവുകള്‍ ഏറെ കണ്ട കെ.പി മോഹനന്‍ ഇനി പുതിയൊരു കളരിയിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. രാഷ്ട്രീയത്തിനൊപ്പം മാധ്യമപ്രവര്‍ത്തനത്തിലും ഒരു കൈ പയറ്റാനാണ് മുന്‍ മന്ത്രിയും ജനതാദള്‍ നേതാവുമായ കെ.പി മോഹനന്റെ പദ്ധതി. പിതാവ് പി.ആര്‍ കുറുപ്പ് തലശേരിയില്‍ നിന്നും ആരംഭിച്ച പടയണി സായാഹ്ന പത്രത്തില്‍ ലേഖകനായാണ് കെ.പി മോഹനന്‍ മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. പത്രത്തിന്റെ തുടക്കകാലത്ത് കുറച്ച് കാലം ഇതിനൊപ്പം പ്രവര്‍ത്തിച്ച അനുഭവ സമ്പത്താണ് ഈ മേഖലയിലുളള കെ.പി മോഹനന്റെ മുന്‍ പരിചയം. ജൂലൈ 8ന് നിയമസഭയില്‍ ബജറ്റ് അവതരണം റിപ്പോര്‍ട്ട് ചെയ്താവും കെ.പി മോഹനന്‍ മാധ്യമപ്രവര്‍ത്തനം ആരംഭിക്കുക. രണ്ട് തവണ എം.എല്‍.എയും കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയുമായി നിയമസഭയില്‍ നിറഞ്ഞു നിന്ന കെ.പി മോഹനന്‍ പുതിയ പ്രവര്‍ത്തന മേഖലയെക്കുറിച്ച് പറയുന്നത് ഇങ്ങനെ

1973ലായിരുന്നു കെ.പി മോഹനന്റെ പിതാവും മുന്‍ മന്ത്രിയുമായ പി.ആര്‍ കുറുപ്പ് തലശേരി ആസ്ഥാനമാക്കി പടയണി എന്ന സായാഹ്ന പത്രം ആരംഭിച്ചത്. നിലവില്‍ തലശേരി, പാനൂര്‍, കൂത്തുപറമ്പ്, മാഹി മേഖലകളില്‍ പ്രചാരത്തിലുളള പടയണി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും കെ.പി മോഹനന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

Similar Posts