< Back
Kerala
ആദിവാസി യുവാവ് ബാലുവിന്റെ മരണത്തിലെ ദുരൂഹത മാറുന്നില്ലആദിവാസി യുവാവ് ബാലുവിന്റെ മരണത്തിലെ ദുരൂഹത മാറുന്നില്ല
Kerala

ആദിവാസി യുവാവ് ബാലുവിന്റെ മരണത്തിലെ ദുരൂഹത മാറുന്നില്ല

Khasida
|
27 May 2018 10:31 AM IST

മരണത്തിന് കാരണം മര്‍ദ്ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ട റാന്നി അടിച്ചപ്പുഴയിലെ ആദിവാസി യുവാവ് ബാലുവിന്റെ മരണത്തിലെ ദുരൂഹത നീക്കാനാവാതെ പൊലീസ്. മർദ്ദനമേറ്റ് മരിച്ചതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടെങ്കിലും ഫോറൻസിക് സംഘത്തിന്റെ സ്ഥലപരിശോധനയിൽ കാര്യമായ തെളിവുകൾ ലഭിച്ചില്ല. ഈ സാഹചര്യത്തിൽ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലത്തിന് ശേഷം കൂടുതൽ നിഗമനങ്ങളിലേക്ക് എത്താനാണ് തീരുമാനം.

കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ബി കെ ജയിംസ് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥല പരിശോധന നടത്തിയത്. ബാലുവിന്റെ മൃതദേഹം കാണപ്പെട്ട അമ്മിണി ജംഗ്ഷനിലെ ഓടയിലും പരിസരത്തും ബാലു അവസാനം ചെന്ന സുഹൃത്തിന്റെ വീട്ടിലും സംഘം പരിശോധിച്ചു. രക്തക്കറയോ പിടിവലിയുടെ ലക്ഷണങ്ങളോ കണ്ടെത്താനായില്ല. സംഭവശേഷം പ്രദേശത്ത് മഴ പെയ്തത് തെളിവുകൾ അപ്രത്യക്ഷമാക്കി. എന്നാൽ മൃതദേഹം കിടന്നയിടത്തു നിന്ന് മുടിയിഴകൾ ലഭിച്ചിട്ടുണ്ട്. ബാലുവിന്റെ ഇടത് വശത്തെ 4 വാരിയെല്ലുകൾ പൊട്ടിയതായും കഴുത്തിലും പുറത്തും ക്ഷതമേറ്റതായും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ദേഹത്ത് നിരവധി മുറിവുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഫോറൻസിക് പരിശോധന ഫലം ലഭിച്ച ശേഷമേ കൂടുതൽ സ്ഥിരീകരണം നടത്താനാവൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രദേശത്തെ ക്ഷേത്ര ഉത്സവത്തിനിടയിൽ സംഘർഷമുണ്ടാക്കിയ ആറംഗ സംഘം പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവർ അടിച്ചപുഴയിൽ എതിരാളികളെ തിരഞ്ഞെത്തിയപ്പോൾ ബാലുവിനെ മർദ്ദിച്ചിരിക്കാമെന്നാണ് പ്രദേശവാസികൾ പൊലീസിന് നൽകിയ മൊഴി. പക്ഷേ ഇക്കാര്യത്തിലും പൊലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Related Tags :
Similar Posts