< Back
Kerala
വിവാദങ്ങളാല്‍ സമ്പന്നമായ പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷംവിവാദങ്ങളാല്‍ സമ്പന്നമായ പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷം
Kerala

വിവാദങ്ങളാല്‍ സമ്പന്നമായ പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷം

Subin
|
28 May 2018 12:48 PM IST

മഹിജക്കെതിരായ അതിക്രമവും, ഉദ്യോഗസ്ഥര്‍ക്കിടയിലെ തമ്മിലടിയും, സിപിഎം സിപിഐ തര്‍ക്കവും സര്‍ക്കാരിനെ പിടിച്ചുലച്ചു. ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതും, വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളാനെടുത്ത തീരുമാനവും നേട്ടങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നു.

ജനക്ഷേമ പദ്ധകളേക്കാളേറെ വിവാദങ്ങള്‍ കൊണ്ട് സമ്പന്നമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒരു വര്‍ഷം.365 ദിവസം തികക്കുന്നതിന് മുമ്പ് രണ്ട് മന്ത്രിമാരാണ് രാജിവെച്ചത്. മഹിജക്കെതിരായ അതിക്രമവും, ഉദ്യോഗസ്ഥര്‍ക്കിടയിലെ തമ്മിലടിയും, സിപിഎം സിപിഐ തര്‍ക്കവും സര്‍ക്കാരിനെ പിടിച്ചുലച്ചു. ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതും, വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളാനെടുത്ത തീരുമാനവും നേട്ടങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നു.

ജിഷാ വധക്കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചത് മുതല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ചത് വരെയുള്ള കാലയളവാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷം. ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതും, അത് വീട്ടിലെത്തിക്കാന്‍ എടുത്ത തീരുമാനവും സര്‍ക്കാരിന് കയ്യടി വാങ്ങിക്കൊടുത്തു. നിബന്ധനകള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസ ലോണ്‍ എഴുതള്ളാനെടുത്ത തീരുമാനം സര്‍ക്കാരിനൊണ്ടാക്കിയ മൈലേജ് ചെറുതല്ല. അഭിമാനകരമായ പദ്ധതിയായാണ് കിഫ്ബിയെ വിലയിരുത്തുന്നത്. 36047 പേര്‍ക്ക് പി എസ് സി വഴി ജോലികൊടുത്തു. 2500 തസ്തികകള്‍ സ്യഷ്ടിച്ചു. സെക്രട്ടേറിയേറ്റില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കാനെടുത്ത തീരുമാനവും നേട്ടങ്ങളുടെ പട്ടികയിലുണ്ട്.കേരള ബാങ്കും പണിപ്പുരയിലാണ്.

ഇങ്ങനയക്കെയാണങ്കിലും, വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവും ഇല്ലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണണ്ടായെന്ന് മുഖ്യമന്ത്രി തീരുമാനച്ചതില്‍ തുടങ്ങി ടിപി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് കടന്ന് കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതിയില്‍ ഉണ്ടായ ആശയക്കുഴപ്പം വരെ എത്തി നില്‍ക്കുന്നു അത്. സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഇപി ജയരാജന്റെയും, ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റേയും രാജി എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കി.

ജിഷ്ണുവിന്റെ അമ്മ മഹിജക്ക് നേരെ ഉണ്ടായ അതിക്രമം. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവം.യുഎപിഎ വ്യാപകമായി ചുമത്തിയതും പിന്നീടത് പിന്‍വലിച്ചതും. നടി ആക്രമിക്കപ്പെട്ട സംഭവത്തിലുണ്ടായ വീഴ്ച. അഭിഭാഷക മാധ്യമപ്രവര്‍ത്തക തര്‍ക്കത്തില്‍ പക്ഷം ചേര്‍ന്ന പോലീസ്. ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തമ്മിലടി എന്നിവയാണ് ആഭ്യന്തര വകുപ്പിനെകൊണ്ട് സര്‍ക്കാരിന് തലവേദന ഉണ്ടാക്കിയ സംഭവങ്ങള്‍. ടിപി സെന്‍കുമാറിനെ തിരിച്ച് നിയമിക്കേണ്ടി വന്നത് നാണക്കേടായി.

ഒട്ടുമിക്ക തീരുമാനങ്ങളില്‍ പ്രത്യേകിച്ച് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ സിപിഎമ്മും സിപിഐയും തമ്മിലടിച്ചു. എന്നാല്‍ ഇതൊന്നും സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നത് ഒരു വര്‍ഷം തികയുന്ന സമയത്ത് എടുത്ത് പറയണം.

Related Tags :
Similar Posts