< Back
Kerala
ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപണി; ആശങ്ക മാറാതെ ഭക്തജനങ്ങള്‍ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപണി; ആശങ്ക മാറാതെ ഭക്തജനങ്ങള്‍
Kerala

ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപണി; ആശങ്ക മാറാതെ ഭക്തജനങ്ങള്‍

Jaisy
|
30 May 2018 7:58 PM IST

ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാവുന്ന കേടുപാടുകള്‍ മാത്രമാണ് ഉള്ളതെന്നാണ് ക്ഷേത്ര സംരക്ഷണ സമിതി അടക്കമുള്ളവരുടെ വാദം

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നായില്‍ കേടുപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാവുന്ന കേടുപാടുകള്‍ മാത്രമാണ് ഉള്ളതെന്നാണ് ക്ഷേത്ര സംരക്ഷണ സമിതി അടക്കമുള്ളവരുടെ വാദം. കൊടിമരം അറ്റകുറ്റപണിയില്‍ നടന്ന ക്രമക്കേടുകളും വിലപിടിപ്പിള്ള വസ്തുക്കള്‍ ക്ഷേത്രത്തില്‍ നിന്നും കാണാതായതും ഇവരുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

തന്ത്രി നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിയോഗിച്ച കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ നാല് പൊന്നാനകള്‍ക്ക് കേടുപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ അറ്റകുറ്റപണിയുടെ പേരില്‍ പൊന്നാനകളെ പുറത്തേക്ക് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് ക്ഷേത്ര സംരക്ഷണ സമിതി അടക്കമുള്ള ഭക്തജനങ്ങള്‍. ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന കേടുപാടുകള്‍ മാത്രമേ പൊന്നാനകള്‍ക്കുള്ളു എന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ കമ്മീഷന്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് ഏത് രീതിയിലുള്ള അറ്റകുറ്റ പണി വേണമെന്ന് നിശ്ചയിക്കുക. ദിവസങ്ങള്‍ നീളുന്ന അറ്റകുറ്റ പണിക്കായി പുറത്തേക്ക് പൊന്നാനകളെ കൊണ്ടുപോയാല്‍ അത് തിരിമറിക്ക് കാരണമാകുമെന്നാണ് ആരോപണം. നേരത്ത കൊടിമരത്തിന്റെ കാര്യത്തിലും ചില ക്രമക്കേടുകള്‍ നടന്നതായും ആരോപണം ഉണ്ട്. കൂടാതെ ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരങ്ങളില്‍ പലതും നഷ്ടമായതും ഭക്ത ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Similar Posts