< Back
Kerala
Kerala

ജാതിമതില്‍ വിരുദ്ധസമരം നടത്തിയ ദലിത് സമരസമിതിയുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചു

Subin
|
31 May 2018 5:14 AM IST

പ്രദേശത്തെ ദളിത് കോളനികളിലെ ജനങ്ങള്‍ പൊതു ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ഗ്രൗണ്ട് ക്ഷേത്രക്കമ്മിറ്റി കയ്യടക്കി മതില്‍കെട്ടിയിരുന്നു. ഇതില്‍ ജാതി വിവേചനം ചൂണ്ടിക്കാട്ടി സമരസമിതി നേരത്തെ ഈ മതില്‍ തകര്‍ത്തിരുന്നു.

എറണാകുളം പുത്തന്‍കുരിശിലെ വടയമ്പാടി ക്ഷേത്രത്തിന് മുന്നില്‍ ജാതിമതില്‍ വിരുദ്ധസമരം നടത്തിയ ദളിത് സമരസമിതിയുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ച് നീക്കി. പ്രതിഷേധിച്ച പതിനഞ്ചോളം സമരക്കാരെ പൊലീസ് അറസ്റ്റ്‌ചെയ്തു. പൊലീസിന്റേത് ദളിത് വേട്ടയാണെന്ന് സമരക്കാര്‍ ആരോപിച്ചു.

പുത്തന്‍കുരിശ് വടയമ്പാടിയില്‍ എന്‍എസ്എസ് ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിന് സമീപത്തെ ദളിത് കോളനികളോട് ചേര്‍ന്ന പൊതുസ്ഥലം ക്ഷേത്ര സമതി വ്യാജപട്ടയം നേടിയെടുത്ത് കയ്യേറിയതായാണ് ദളിത് സംഘടനകളുടെ ആരോപണം. പ്രദേശത്തെ ദളിത് കോളനികളിലെ ജനങ്ങള്‍ പൊതു ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ഗ്രൗണ്ട് ക്ഷേത്രക്കമ്മിറ്റി കയ്യടക്കി മതില്‍കെട്ടിയിരുന്നു. ഇതില്‍ ജാതി വിവേചനം ചൂണ്ടിക്കാട്ടി സമരസമിതി നേരത്തെ ഈ മതില്‍ തകര്‍ത്തിരുന്നു. എന്‍എസ്എസ് അനധികൃതമായി നേടിയെടുത്ത പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് നാളുകളായി സമരം നടന്നുവരികയുമാണ്. ഇതിനിടെയാണ് ക്ഷേത്രക്കമ്മിറ്റി ഉത്സവത്തിന്റെ ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ സമരപ്പന്തല്‍ നീക്കണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്. ഇതോടെയാണ് ഇന്ന് രാവിലെ പൊലീസ് സമരപ്പന്തല്‍ തകതര്‍ത്തത്.

ഗ്രൗണ്ടില്‍ ദളിത് ആഘോഷമായ ദേശവിളക്ക് നടത്താന്‍ ക്ഷേത്രക്കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയാതായും സമരസമിതി പറയുന്നു. ഘോഷയാത്രയ്ക്ക് യാതോരു തടസവും സമരസമിതി സൃഷ്ടിച്ചിട്ടില്ല. ഇതിനിടെയാണ് പൊലീസ് നടപടിയെന്നും സമരക്കാര്‍ പറയുന്നു. പ്രദേശത്തെ ജാതീയ വിവേചനത്തിനെതിരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു. പ്രദേശത്ത് വന്‍പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.

Related Tags :
Similar Posts