< Back
Kerala
ജലസേചന പദ്ധതികള്‍ക്കുള്ള നബാര്‍ഡ് സഹായം വായ്പയെന്ന് കേന്ദ്രം: വായ്പ വേണ്ടെന്ന് കേരളംജലസേചന പദ്ധതികള്‍ക്കുള്ള നബാര്‍ഡ് സഹായം വായ്പയെന്ന് കേന്ദ്രം: വായ്പ വേണ്ടെന്ന് കേരളം
Kerala

ജലസേചന പദ്ധതികള്‍ക്കുള്ള നബാര്‍ഡ് സഹായം വായ്പയെന്ന് കേന്ദ്രം: വായ്പ വേണ്ടെന്ന് കേരളം

Khasida
|
4 Jun 2018 11:15 AM IST

പൂര്‍ത്തിയാക്കാന്‍ സംസ്ഥാനം സ്വന്തം നിലക്ക് രൂപരേഖ തയ്യാറാക്കും


കാരാപ്പുഴ -മൂവാറ്റുപുഴ ജലസേചന പദ്ധതികള്‍ക്കുള്ള ധനസഹായം നബാര്‍ഡ് വായ്പയായേ നല്‍കുവെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി മാത്യു ടി തോമസ്. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഇനിയും ഉയര്‍ത്താന്‍ ആകാത്തതിനാല്‍ ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ഇവയടക്കം നാല് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനം സ്വന്തം നിലക്ക് രൂപരേഖ തയ്യാറാക്കുമെന്നും ജലസേചനവകുപ്പ്മന്ത്രി പറഞ്ഞു. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി വിളിച്ച യോഗത്തിലാണ് സംസ്ഥാനം നിലപാട് അറിയിച്ചത്.

ബാണാസുരസാഗർ, ഇടമലയാർ, കാരാപ്പുഴ, മൂവാറ്റുപുഴ എന്നീ ജലസേചന പദ്ധതികളുടെ പൂർത്തീകരണത്തിനായി ആസൂത്രണ കമ്മീഷനുമായി ആലോചിച്ചു വിപുലമായ പദ്ധതിരേഖ തയ്യാറാക്കുകയാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ദീർഘകാല പദ്ധതികളായി രാജ്യത്തു നടപ്പാക്കേണ്ട 99 ജലസേചന പദ്ധതികളിൽ കേരളത്തിൽനിന്ന് കാരാപ്പുഴ, മൂവാറ്റുപുഴ പദ്ധതികളെ കേന്ദ്രം തെരഞ്ഞെടുത്തിരുന്നു. ഇവയ്ക്കുള്ള കേന്ദ്ര സഹായം നബാർഡ് വായ്പയായി ലഭ്യമാക്കുമെന്നാണ് യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതു സംസ്ഥാനത്തിന് അംഗീകരിക്കാൻ കഴിയില്ല.

സംസ്ഥാനത്തിന്റെ വായ്പാ പരിധി വര്‍ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങൾ മുൻനിർത്തിയാണു കേരളത്തിന്റെ നിലപാടു യോഗത്തിൽ വ്യക്തമാക്കിയത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കു പുറമേ നബാർഡ്, സിഡബ്ല്യുസിഎ, എൻഡബ്ല്യുസിഎ എന്നിവരെ ഉൾപ്പെടുത്തിയുള്ള പഞ്ചകക്ഷി കരാറിൽ ഒപ്പുവയ്ക്കണമെന്ന നിർദേശവും അംഗീകരിക്കാൻ കഴിയില്ലെന്നും കേരളം യോഗത്തില്‍ അറിയിച്ചു.

1977ൽ തുടങ്ങിയ കാരാപ്പുഴ പദ്ധതിയുടെ 62 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്നവയ്ക്ക് 560 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. 96 ശതമാനം നിർമാണം പൂർത്തിയായ മൂവാറ്റുപുഴ വാലി പദ്ധതി ക്ക് ഇനി 76 കോടി രൂപയാണ് ആവശ്യമുള്ളത്.

Related Tags :
Similar Posts