< Back
Kerala
സ്വകാര്യ ബസുടമയെന്ന പദവി മലയാളിക്ക് ഇപ്പോള്‍ അഹങ്കാരമല്ല
Kerala

സ്വകാര്യ ബസുടമയെന്ന പദവി മലയാളിക്ക് ഇപ്പോള്‍ അഹങ്കാരമല്ല

Web Desk
|
16 July 2018 9:53 AM IST

ഇന്ധന വിലവര്‍ധനവ് മൂലം നഷ്ടം നേരിടുന്ന സ്വകാര്യബസ് വ്യവസായം കടുത്ത പ്രതിസന്ധിയില്‍. നഷ്ടം കാരണം ബസുടമകളില്‍ പലരും ബസ് വ്യവസായത്തോട് വിട പറയുന്നു.

ഇന്ധന വിലവര്‍ധനവ് മൂലം നഷ്ടം നേരിടുന്ന സ്വകാര്യബസ് വ്യവസായം കടുത്ത പ്രതിസന്ധിയില്‍. നഷ്ടം കാരണം ബസുടമകളില്‍ പലരും ബസ് വ്യവസായത്തോട് വിട പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1400 സ്വകാര്യ ബസുകളുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്. സ്‍പെയര്‍ പാ‍ര്‍ട്സുകളുടെ വില വര്‍ധനവും ബസ് വ്യവസായത്തെ പിന്നോട്ടടിക്കുകയാണ്.

സ്വകാര്യ ബസുടമയെന്ന പദവി ഒരു അഹങ്കാരമായി കൊണ്ടു നടന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. എന്നാല്‍ ഇന്ധന വില ദിനം പ്രതി കൂടുന്ന അവസ്ഥയില്‍ വലിയ കടക്കെണിയിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ ബസുടമകള്‍. 2007ല്‍ 34000 സ്വകാര്യ ബസുകളാണ് സംസ്ഥാനത്തെ നിരത്തുകളിലുണ്ടായിരുന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി 2011 ല്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യബസുകളുടെ എണ്ണം 17600 ആയി കുറഞ്ഞു. ഇപ്പോള്‍ വെറും 12600 സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

ബസുകളുടെ കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയതോടെ കാലാവധി കഴിഞ്ഞാല്‍ പുതിയ ബസിറക്കാതെ പെര്‍മിറ്റ് മടക്കി നല്‍കുകയാണ് ഇവരില്‍ പലരും ചെയ്യുന്നത്. കനത്ത നഷ്ടം തന്നെയാണ് ഇതിനു കാരണം. ഡീസലടിക്കുന്നതിന് മാത്രം മൂന്നു വര്‍ഷം കൊണ്ട് രണ്ടായിരം രൂപയുടെ അധിക ചെലവാണ് പ്രതിദിനം ബസുടമകള്‍ക്കുണ്ടാകുന്നത്. നഷ്ടം സഹിച്ചോടുന്ന പല ബസുകളും സര്‍വീസുകള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ്.

Related Tags :
Similar Posts