< Back
Kerala
കുട്ടനാട്ടില്‍ അറുപത്തഞ്ചോളം കുടുംബങ്ങളെ  അവഗണിച്ചതായി പരാതി
Kerala

കുട്ടനാട്ടില്‍ അറുപത്തഞ്ചോളം കുടുംബങ്ങളെ അവഗണിച്ചതായി പരാതി

Web Desk
|
29 July 2018 10:16 AM IST

തലവടി മോഡല്‍ യു.പി സ്കൂളില്‍ ക്യാമ്പ് ചെയ്യുന്ന കുടുംബങ്ങളെയാണ് ഒരു സഹായവും നല്‍കാതെ അധികൃതര്‍ അവഗണിച്ചതായി പരാതി ഉയര്‍ന്നത്.

കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ദുരിതബാധിതരായ അറുപത്തിയഞ്ചോളം കുടുംബങ്ങളെ ജനപ്രതിനിധികളും അധികൃതരും അവഗണിച്ചതായി പരാതി. തലവടി മോഡല്‍ യു.പി സ്കൂളില്‍ ക്യാമ്പ് ചെയ്യുന്ന കുടുംബങ്ങളെയാണ് ഒരു സഹായവും നല്‍കാതെ അധികൃതര്‍ അവഗണിച്ചതായി പരാതി ഉയര്‍ന്നത്.

തലവടി ഗ്രാമപഞ്ചായത്തില്‍ മുരിക്കുവരി മുട്ടി ജങ്ഷന് സമീപമുള്ള വീട്ടുകാര്‍ വീടുകളില്‍ വെള്ളം കയറിയപ്പോള്‍ സമീപത്തുള്ള പാലത്തിലായിരുന്നു അഭയം തേടിയതും ഭക്ഷണം പാചകം ചെയ്തതും. പിന്നീട് വെള്ളം ഇറങ്ങിയപ്പോള്‍ ക്യാമ്പ് മോഡല്‍‍ സ്കൂളിലേക്ക് മാറ്റി. പക്ഷേ ക്യാമ്പ് തുടങ്ങി 10 ദിവസത്തോളമായിട്ടും അധികൃതരോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കിയില്ലെന്ന് ദുരിതബാധിതര്‍ പറയുന്നു. പിന്നീട് ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കായി റേഷന്‍ കാര്‍ഡ് ചേര്‍ക്കാന്‍ പോയപ്പോള്‍ സമയം കഴിഞ്ഞെന്നുള്ള മറുപടിയാണ് കിട്ടിയത്.

പരാതിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മൂന്നു ദിവസമായി ഭക്ഷണം പാചകം ചെയ്യാനുള്ള അരി അധികൃതര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ദുരിതബാധിതരുടെ പട്ടികയില്‍പ്പെടാത്തതിനാല്‍ കൃഷിനാശത്തിനും വെള്ളപ്പൊക്കത്തിനുമുള്ള നഷ്ടപരിഹാരത്തില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുമെന്ന ആശങ്കയിലാണ് ഇവര്‍. ക്യാമ്പിലുള്ളവരില്‍ പലരുടെയും വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

Similar Posts