< Back
Kerala
ദുരിതപെയ്ത്തില്‍ കണ്ണൂരില്‍ വ്യാപക നാശനഷ്ടം; മലയോര മേഖലയില്‍ ഒന്‍പതിടത്ത് ഉരുള്‍ പൊട്ടി
Kerala

ദുരിതപെയ്ത്തില്‍ കണ്ണൂരില്‍ വ്യാപക നാശനഷ്ടം; മലയോര മേഖലയില്‍ ഒന്‍പതിടത്ത് ഉരുള്‍ പൊട്ടി

Web Desk
|
9 Aug 2018 4:02 PM IST

മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യമെത്തി

കനത്ത മഴയില്‍ കണ്ണൂരില്‍ വ്യാപക നാശനഷ്ടം. മലയോര മേഖലയില്‍ ഒന്‍പതിടത്ത് ഉരുള്‍ പൊട്ടി. മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യമെത്തി.

ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇരിട്ടി ,വള്ളിത്തോട്, കൊട്ടിയൂര്‍ ,നെല്ലിയോടി ,കേളകം, ശാന്തിഗിരി, അമ്പായത്തോട്, ആറളം, ചതിരൂര്‍ തുടങ്ങി 9 ഇടത്ത് ഉരുള്‍ പൊട്ടി. പല പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ഇരിട്ടി തളിപറമ്പ് താലൂക്കുകളിലായി 292 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആറളം പത്ത് പതിമൂന്ന് ബ്ലോക്കുകളില്‍ വിയറ്റ്‌നാം കോളനി അടക്കമുള്ള നിരവധി പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇരുപതിലധികം വിടുകള്‍ മഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്നു. 92 വീടുകള്‍ വെള്ളത്തിനടിയിലായതായാണ് റവന്യൂ വകുപ്പിന്റെ കണക്ക്.

വാവലി പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകിയതിനെതുടര്‍ന്ന് ഏക്കറ് കണക്കിന് കൃഷിയിടങ്ങളും നിരവധി പാലങ്ങളും തകര്‍ന്നു .മാനന്തവാടി ചുരം റോഡ് അടക്കം നരവധി പ്രധാന പാതകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. അതിനിടെ ഇന്നലെ ഉരുള്‍ പൊട്ടലില്‍ വീട് തകര്‍ന്ന് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇടപ്പുഴ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 65 പേര്‍ അടങ്ങുന്ന രണ്ട് ആര്‍മി വിങുകള്‍ ഇരിട്ടി മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Similar Posts