< Back
Kerala
ഒരായുസ്സ് കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം തകര്‍ന്നടിഞ്ഞതിന്റെ ഞെട്ടലില്‍ ഈ മനുഷ്യര്‍
Kerala

ഒരായുസ്സ് കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം തകര്‍ന്നടിഞ്ഞതിന്റെ ഞെട്ടലില്‍ ഈ മനുഷ്യര്‍

Web Desk
|
12 Aug 2018 7:46 AM IST

കണ്ണൂര്‍ ജില്ലയില്‍ മഴ ശമിക്കുമ്പോഴും മഴക്കെടുതിക്കിരയായ മനുഷ്യരുടെ ആശങ്കകള്‍ക്ക് ശമനമില്ല. ജില്ലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 205 വീടുകള്‍ക്ക് നാശമുണ്ടായതായാണ് സര്‍ക്കാര്‍ കണക്ക്.

കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴക്ക് ശമനമുണ്ടെങ്കിലും മഴക്കെടുതിയുടെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല.198 കുടുംബങ്ങളിലെ 633 പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പുറത്ത് വന്നാലും ഇനി എവിടേക്ക് പോകും എന്നതാണ് പലരുടെയും ആശങ്ക.

മഴ ശമിക്കുമ്പോഴും മഴക്കെടുതിക്കിരയായ മനുഷ്യരുടെ ആശങ്കകള്‍ക്ക് ശമനമില്ല. ജില്ലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 205 വീടുകള്‍ക്ക് നാശമുണ്ടായതായാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 21 വീടുകള്‍ പൂര്‍ണമായും നശിച്ചു. ഏക്കറ് കണക്കിന് കൃഷിയിടങ്ങളും റോഡുകളും പാലങ്ങളും മഴവെളളപ്പാച്ചിലില്‍ ഒഴുകി പോയി. ഇതിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തി വരുന്നതെയുളളൂ. ഒരായുസ്സ് കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം തകര്‍ന്നടിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് പലരും ഇനിയും മുക്തരായിട്ടില്ല.

മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ഇന്നലെ ഇരിട്ടി ബ്ലോക്ക് ഓഫീസില്‍ ചേര്‍ന്ന യോഗം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും നഷ്ടപരിഹാര വിതരണം ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി കെ.കെ ശൈലജ മീഡിയവണിനോട് പറഞ്ഞു.

ജില്ലയിലെ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുളള സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ മാസം 16ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും.

Similar Posts