< Back
Kerala
പ്രളയക്കെടുതിയില്‍ ജര്‍മനിയില്‍ പോയ വനം മന്ത്രിയെ തിരികെവിളിച്ചു
Kerala

പ്രളയക്കെടുതിയില്‍ ജര്‍മനിയില്‍ പോയ വനം മന്ത്രിയെ തിരികെവിളിച്ചു

Web Desk
|
17 Aug 2018 6:56 PM IST

പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ സംഭവം പുറത്തുവന്നതോടെ സിപിഐ സംസ്ഥാന നേതൃത്വം ഇടപെട്ടു. മന്ത്രിയെ ബന്ധപ്പെട്ട കാനം രാജേന്ദ്രന്‍ ഉടന്‍ തിരികെ വരാന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതിയില്‍ ഉഴലുമ്പോള്‍ മന്ത്രി വിദേശയാത്രയില്‍. സിപിഐക്കാരന്‍ കൂടിയായ വനംമന്ത്രി കെ രാജുവാണ് പ്രളയത്തിനിടെ ജര്‍മനിയിലേക്ക് സ്വകാര്യ പരിപാടിക്ക് പോയത്. കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയുടെ യാത്ര വിവാദമായതിനെ തുടര്‍ന്ന് സിപിഐ കെ രാജുവിനെ തിരിച്ചുവിളിച്ചു.

സംസ്ഥാനം കടത്ത പ്രളയക്കെടുതിയില്‍. മുഖ്യന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഭരണകൂടവും പൊതുസമൂഹവും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവം. ജില്ലയുടെ ചുമതലകളേറ്റെടുത്ത് മന്ത്രിമാര്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതിനിടെയാണ് കോട്ടയം ജില്ലയുടെ ചുമതലയുള്ള വനംമന്ത്രി കെ രാജു ജര്‍മനി സന്ദര്‍ശനത്തിന് പോയത്.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ മലയാളി സമ്മേളനത്തിനായി ഇന്നലെ പുലര്‍ച്ചയാണ് കെ രാജു ജര്‍മ്മനിക്ക് തിരിച്ചത്. നേരത്തെ തീരുമാനിച്ച യാത്രക്കായി കെ രാജു ഒരു മാസം മുമ്പെ പാര്‍ട്ടിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. എന്നാല്‍ പ്രളയക്കെടുതി രൂക്ഷമായ ശേഷവും യാത്രയുടെ കാര്യത്തില്‍ മന്ത്രി പുനരാലോചന നടത്തിയില്ല. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ സംഭവം പുറത്തുവന്നതോടെ സിപിഐ സംസ്ഥാന നേതൃത്വം ഇടപെട്ടു.

മന്ത്രിയെ ബന്ധപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉടന്‍ തിരികെ വരാന്‍ ആവശ്യപ്പെട്ടു. പരിപാടികള്‍ വെട്ടിചുരുക്കി രണ്ടു ദിവസത്തിനകം കേരളത്തിലെത്താമെന്ന് മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപിയും ഈ പരിപാടിക്കായി ജര്‍മനിയിലെത്തിയിട്ടുണ്ട്. അതേസമയം ഇതേ പരിപാടിയില്‍ പങ്കെടുക്കേണ്ട കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പരിപാടി റദ്ദാക്കി.

Similar Posts