< Back
Kerala
വരാപ്പുഴ കസ്റ്റഡി മരണം; എ.വി ജോർജിനെ തിരിച്ചെടുത്തു
Kerala

വരാപ്പുഴ കസ്റ്റഡി മരണം; എ.വി ജോർജിനെ തിരിച്ചെടുത്തു

Web Desk
|
24 Aug 2018 2:05 PM IST

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ജോര്‍ജിനെ കുറ്റവിമുക്തനാക്കിയിരുന്നു

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ സസ്പെൻഷനിലായിരുന്ന മുൻ എസ്.പി എ.വി ജോർജിനെ സർവീസിൽ തിരിച്ചെടുത്തു. ഇന്റലിജൻസിലാണ് നിയമനം. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്റെ കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സർക്കാർ നടപടി.

എ.വി ജോർജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍.ടി.എഫ്. സ്ക്വാഡാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. സ്ക്വാഡിന്റെ രൂപീകരണം ക്രമവിരുദ്ധമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മെയ് മാസത്തില്‍ എ.വി ജോർജിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ജോർജിനെതിരെ തെളിവ് കിട്ടിയില്ലെന്ന് പ്രത്യേക സംഘം നിലപാടെടുത്തതോടെയാണ് സർവ്വീസിൽ തിരിച്ചെത്താൻ വഴിയൊരുങ്ങിയത്. കേസിൽ പ്രതി ചേർക്കാൻ തെളിവില്ലെന്ന ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടും എ.വി ജോർജിന് ഗുണമായി.

എ.വി ജോർജിന്റെ മൂന്നര മാസത്തെ സസ്പെൻഷൻ കാലവധി കഴിഞ്ഞതാണ് തിരിച്ചെടുക്കാൻ കാരണമെന്നാണ് വിശദീകരണം. ഗൂഢാലോചനയിൽ ആലുവ റൂറൽ എസ്.പി ആയിരുന്ന എ.വി ജോർജിന് പങ്കുണ്ടെന്നായിരുന്നു ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആരോപണം. ഒൻപത് പ്രതികളുള്ള കേസിൽ എസ്.ഐ ദീപക് ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്.

Similar Posts