< Back
Kerala
പ്രളയ സാധ്യത പഠിക്കാനായി നല്‍കിയ ഫണ്ട് ഉപയോഗിക്കാതെ ജലവിഭവ വകുപ്പ്
Kerala

പ്രളയ സാധ്യത പഠിക്കാനായി നല്‍കിയ ഫണ്ട് ഉപയോഗിക്കാതെ ജലവിഭവ വകുപ്പ്

Web Desk
|
1 Sept 2018 10:46 AM IST

കേന്ദ്ര രണ്ട് വര്‍ഷം മുന്‍പ് അനുവദിച്ച 82 കോടി രൂപയുടെ നാഷണല്‍ ഹൈഡ്രോളജി പ്രോജക്ട് പ്രാവര്‍ത്തികമായില്ല. പദ്ധതിയുടെ പേരില്‍ വാഹനങ്ങള്‍ വാങ്ങിയത് മാത്രമാണ് ആകെയുണ്ടായ പ്രവര്‍ത്തനം

പ്രളയ സാധ്യത പഠിക്കാനായി നല്‍കിയ ഫണ്ട് ഉപയോഗിക്കാതെ ജലവിഭവ വകുപ്പ്. കേന്ദ്ര രണ്ട് വര്‍ഷം മുന്‍പ് അനുവദിച്ച 82 കോടി രൂപയുടെ നാഷണല്‍ ഹൈഡ്രോളജി പ്രോജക്ട് പ്രാവര്‍ത്തികമായില്ല. പദ്ധതിയുടെ പേരില്‍ വാഹനങ്ങള്‍ വാങ്ങിയത് മാത്രമാണ് ആകെയുണ്ടായ പ്രവര്‍ത്തനം. ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ജല കമ്മീഷന് സമര്‍പ്പിച്ചിരിക്കുകയാണെന്ന് ജല അതോറിറ്റിയുടെ വിശദീകരണം.

ജല വിഭവങ്ങളെക്കുറിച്ചുള്ള വിവര ശേഖരണം, ഡാമുകള്‍ തുറന്നുവിട്ടാല്‍ ജലം ഒഴുകി പോകുന്ന സ്ഥലങ്ങളെക്കുറിച്ച പഠനം, വെള്ളപ്പൊക്കമുണ്ടായാല്‍ ജല സ്ത്രോതസുകളെ ഏത് രീതിയില്‍ ബാധിക്കും എന്നിങ്ങനെ സംസ്ഥാന ജല വിഭവത്തെക്കുറിച്ച സമഗ്ര പഠനമാണ് നാഷണല്‍ ഹൈഡ്രോളജി പ്രോജക്ട്. ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഫണ്ട് പൂര്‍ണമായും കേന്ദ്ര നല്‍കും. പദ്ധതിക്കായി 2016 ജൂണില്‍ 82 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കൈമാറി. ഇതിനെ തുടര്‍ന്ന് 2016 ജൂലൈ 15 പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ച് ഉത്തരവും ജലവിഭവ വകുപ്പ് പുറത്തിറക്കി.

എന്നാല്‍ പഠന പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പഠനത്തിന്റെ ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ജല കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുകയുമാണെന്ന വിശദീകരണമാണ് ജല വിഭവവകുപ്പ് നല്‍കുന്ന വിശദീകരണം. എപ്പോള്‍ പദ്ധതി സമര്‍പ്പിച്ചെന്നോ അനുമതി എപ്പോള്‍ ലഭിക്കുമെന്നോ വകുപ്പിന് പറയാനുമാകുന്നില്ല. പഠനം തുടങ്ങിയില്ലെങ്കിലും പദ്ധതിയുടെ ഭാഗമായി വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. പഠനം നടന്നിരുന്നെങ്കില്‍ പ്രളയത്തെ നേരിടുന്നതിന് സഹായകരമായ വിവരങ്ങള്‍ ജല വിഭവ വകുപ്പിന്റെ കയ്യില്‍ ഉണ്ടായേനേ.

സര്‍ക്കാര്‍ കണക്കുകൂട്ടലുകള്‍ക്കുമപ്പുറമായിരുന്നു പ്രളയകാലത്ത ജലമൊഴുക്ക്. പല നദികളും വഴിമാറി ഒഴുകുകയും ചെയ്തു. കേന്ദ്ര ഫണ്ടുണ്ടായിട്ടും ജലനിര്‍ഗമന മാര്‍ഗങ്ങളെക്കുറിച്ച പഠിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തയാറായില്ലെന്ന ചോദ്യം ഈ ഘട്ടത്തില്‍ പ്രസക്തമാണ്.

Similar Posts