< Back
Kerala
എലിപ്പനി, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്; ഇന്നലെ മാത്രം മരിച്ചത് ആറ് പേര്‍
Kerala

എലിപ്പനി, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്; ഇന്നലെ മാത്രം മരിച്ചത് ആറ് പേര്‍

Web Desk
|
1 Sept 2018 8:50 AM IST

എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി; താത്ക്കാലിക ആശുപത്രികള്‍ തുടങ്ങി

സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ മാത്രം ആറ് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.

190ലധികം പേര്‍ക്ക് സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 450ലധികം പേര്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുമാണ്. ഇന്നലെ മാത്രം ആറ് പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. ആലപ്പുഴ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തിയവരാണ് കോഴിക്കോട് പനി ബാധിച്ച് മരിച്ച മറ്റ് മൂന്നു പേർ. പ്രളയബാധിത പ്രദേശത്തുള്ളവരും ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടവരുമാണ് മരിച്ചവരെല്ലാം. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. സംസ്ഥാനത്ത് 325 താൽക്കാലിക ആശുപത്രികൾ പ്രവർത്തനമാരംഭിച്ചു. പി ജി ഡോക്ടർമാരുടെ ചുമതലയിലാണ് ആശുപത്രി പ്രവർത്തനം.

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആശുപത്രികള്‍ക്കുള്ള സംവിധാനമൊരുക്കിയത്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഡോക്സി സൈക്ലിൻ ഗുളിക വിവിധ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നുണ്ട്. പ്രളയബാധിത മേഖലയിൽ ഉണ്ടായിരുന്ന എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. ഇതിന് പുറമെ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലായിടത്തും പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

Similar Posts