< Back
Kerala
കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തരുത്: ദേശീയ ഹരിത ട്രിബ്യൂണല്‍
Kerala

കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തരുത്: ദേശീയ ഹരിത ട്രിബ്യൂണല്‍

Web Desk
|
1 Sept 2018 2:10 PM IST

ആറ് മാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കാന്‍ വനം- പരിസ്ഥിതി മന്ത്രാലയത്തിനും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാതലത്തിലാണ് ഉത്തരവ്.

കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ആറ് മാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കാന്‍ വനം- പരിസ്ഥിതി മന്ത്രാലയത്തിനും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാതലത്തിലാണ് ഉത്തരവ്.

2017 ഫെബ്രുവരി 27നാണ് കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം അവസാനമായി ഇറങ്ങിയത്. ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തരുതെന്ന് കാണിച്ചാണ് ദേശിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മാറ്റം വരുത്തുകയാണെങ്കില്‍ ട്രൈബ്യൂണലിന്റെ അംഗീകാരത്തോടെ ആയിരിക്കണം.

പശ്ചിമഘട്ടം അതീവ സമ്മര്‍ദ്ദത്തിലാണെന്നും വിജ്ഞാപനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. ആറ് മാസത്തിനകം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി അന്തിമ വിജ്ഞാപനം ഇറക്കാന്‍ വനം പരിസ്ഥിതി മന്ത്രാലത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തിമ വിജ്ഞാപനത്തില്‍ പോലും 2017ലെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട പരിസ്ഥിതി ലോല മേഖലയില്‍ മാറ്റം വരുത്താനാകില്ല.

നേരത്തെ കേരളം 2017ലെ കരട് വിജ്ഞാപനത്തില്‍ നിന്നും ഏലക്കാടുകള്‍, പട്ടയ പ്രദേശം തുടങ്ങിയവ ഉള്‍പ്പെട്ട 424 ചതുരശ്ര അടി പ്രദേശം ഒഴിവാക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ഈ ആവശ്യവും 2013ലെ കരട് വിജ്ഞാപനം പുനസ്ഥാപിക്കണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യവും തള്ളുന്നതാണ് പുതിയ ഉത്തരവ്. അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറക്കണമെന്ന ഗോവ ഫൌണ്ടേഷന്‍റെ ഹരജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി.

Related Tags :
Similar Posts