< Back
Kerala
പ്രളയക്കെടുതി നഷ്ടപരിഹാരത്തിന്റെ മാനദണ്ഡമെന്ത്? ഹൈക്കോടതി
Kerala

പ്രളയക്കെടുതി നഷ്ടപരിഹാരത്തിന്റെ മാനദണ്ഡമെന്ത്? ഹൈക്കോടതി

Web Desk
|
4 Sept 2018 6:53 PM IST

നഷ്ടപരിഹാരം അര്‍ഹതയുളളവരിലേക്ക് എത്തണം. സുതാര്യവും ശാസ്ത്രീയവുമായ രീതികള്‍ വേണമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം നല്‍കിയാല്‍ കാലതാമസവും അഴിമതിയുമുണ്ടാകുമെന്നും കോടതി ചൂണ്ടികാട്ടി

സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിന്റെ നഷ്ടപരിഹാരം നിശ്ചയിച്ചതിന്റെ മാനദണ്ഡമെന്തെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക ഫോര്‍മുലയുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അര്‍ഹതയുള്ള നഷ്ടപരിഹാരം എത്തണം. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഈ മാസം 19 ന് അറിയിക്കണമെന്നും കോടതിനിര്‍ദേശിച്ചു.

നഷ്ടപരിഹാരത്തിന് പ്രത്യേക ട്രബ്യൂണല്‍ സ്ഥാപിക്കുക നഷ്ടപരിഹാര വിതരണത്തിനായി സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ ചുമതലപെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്രളയം സംസ്ഥാനത്ത് പലയിടത്തും വ്യത്യസ്തമായ രീതിയിലാണുണ്ടായത്. അതുകൊണ്ട് തന്നെ ഓരോ രീതിയില്‍ നഷ്ടപരിഹാരം നിശ്ചയിക്കാനാവില്ലെന്ന് കോടതി ചൂണ്ടികാട്ടി.

നഷ്ടപരിഹാരം അര്‍ഹതയുളളവരിലേക്ക് എത്തണം. സുതാര്യവും ശാസ്ത്രീയവുമായ രീതികള്‍ വേണമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം നല്‍കിയാല്‍ കാലതാമസവും അഴിമതിയുമുണ്ടാകുമെന്നും കോടതി ചൂണ്ടികാട്ടി. അടിസ്ഥാന നഷ്ടപരിഹാരമായി 10,000 രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷവും നിശ്ചയിച്ചതിന്റെ മാനദണ്ഡമെന്താണെന്നും കോടതി ചോദിച്ചു.

പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ തുകയും പണക്കാര്‍ക്ക് കുറഞ്ഞ തുകയുമല്ല നല്‍കേണ്ടത്. നഷ്ടപരിഹാരം നീതിയുക്തമായി നല്‍കണം. ഇതിനായി പ്രത്യേക മാനദണ്ഡമുണ്ടാക്കണമെന്നും കോടതി ചൂണ്ടികാട്ടി. നഷ്ടപരിഹാരം വിലയിരുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ 19 ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രളയം സംബന്ധിച്ച ഹരജികളെ തരംതിരിച്ച് കോടതികള്‍ പരിഗണിക്കേണ്ടതുണ്ട്. പുനരധിവാസം പോലുള്ള ഹരജികള്‍ വേഗത്തില്‍ തീര്‍പ്പാകണമെന്നും പ്രളയകേസുകളില്‍ കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

Related Tags :
Similar Posts