< Back
Kerala
വെള്ളപ്പൊക്കം ഒഴിവാക്കാന്‍ പൊഴി മുറിച്ചു; തകര്‍ന്ന മയ്യനാട് തീരദേശ റോഡിലൂടെ യാത്ര ദുസ്സഹം
Kerala

വെള്ളപ്പൊക്കം ഒഴിവാക്കാന്‍ പൊഴി മുറിച്ചു; തകര്‍ന്ന മയ്യനാട് തീരദേശ റോഡിലൂടെ യാത്ര ദുസ്സഹം

Web Desk
|
8 Sept 2018 8:04 AM IST

പൊഴി മുറിച്ച ഭാഗത്ത് കടലില്‍ നിന്ന് മണ്ണ് കയറി ബീച്ച് രൂപപ്പെട്ട നിലയിലാണ്. ഇവിടെ വെള്ളപ്പൊക്കം തടയാന്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

മഴ ശക്തമായതിനെ തുടര്‍ന്ന് വെള്ളപ്പൊക്കം ഒഴിവാക്കാന്‍ പൊഴി മുറിച്ചതോടെ തകര്‍ന്ന മയ്യനാട് തീരദേശ റോഡ് പുനര്‍നിര്‍മിക്കാത്തത് പ്രദേശവാസികളെ വലക്കുന്നു. റോഡ് പുനര്‍നിര്‍മിക്കാന്‍ 50 ലക്ഷത്തിലധികം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇവിടെ വെള്ളപ്പൊക്കം തടയാന്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

കഴിഞ്ഞ മാസം 19 നാണ് ഇത്തിക്കര ആറിലെ വെള്ളം കുതിച്ചെത്തിയതിനെ തുടര്‍ന്ന് പരവൂര്‍ കായലിലെ മയ്യനാട് പ്രദേശത്ത് പൊഴിമുറിച്ചത്. വെള്ളപ്പൊക്കമൊഴിവാക്കാന്‍ പൊഴി മുറിച്ചതോടെ റോഡ് പൂര്‍ണമായും ഇല്ലാതാവുകയും ബസ് സര്‍വീസ് അടക്കം നിലക്കുകയും ചെയ്തിട്ട് ഒരു മാസത്തോളമായി, പൊഴി മുറിച്ച ഭാഗത്ത് കടലില്‍ നിന്ന് മണ്ണ് കയറി ബീച്ച് രൂപപ്പെട്ട നിലയിലാണ്. പഴയത് പോലെ മണ്ണിട്ട് നികത്തി റോഡ് നിര്‍മിച്ചാല്‍ അടുത്ത മഴക്കാലത്തും ഇത് തകര്‍ക്കേണ്ടി വരാനുള്ള സാധ്യത കൂടുതലാണ്. ഇത് മൂലമുണ്ടാകുന്ന നഷ്ടം ഒഴിവാക്കാന്‍ പ്രദേശത്ത് റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കായലില്‍ നിന്ന് കടലിലേക്കുള്ള ഒഴുക്ക് നിലച്ചിട്ട് 10 ദിവസം പിന്നിട്ടിട്ടും റോഡ് പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. തീരദേശറോഡ് മുറിച്ചതോടെ പരവൂര്‍-കൊല്ലം ഭാഗത്തേക്ക് ദേശീയപാതയിലൂടെ 25 കിലോമീറ്ററോളം ചുറ്റിവേണം യാത്ര ചെയ്യാന്‍. പ്രദേശത്ത് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജലസേചനമന്ത്രിക്കും കളക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts