< Back
Kerala
ബിഷപ്പിനെതിരായ ലൈംഗികാരോപണം; ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം
Kerala

ബിഷപ്പിനെതിരായ ലൈംഗികാരോപണം; ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

Web Desk
|
12 Sept 2018 11:04 AM IST

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീകാരോപണത്തില്‍ 6 കന്യാസ്തീകളെ സഭയില്‍ നിന്നും പുറത്താക്കാന്‍ നീക്കം. അടുത്ത ദിവസം ചേരുന്ന മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭയുടെ കൌണ്‍സില്‍ യോഗത്തില്‍ പരാതിക്കാരി അടക്കം ആറ് കന്യാസ്ത്രീകളെ പുറത്താക്കിയേക്കുമെന്നാണ് സൂചന. ബിഷപ്പിനെതിരെ നിലപാട് ശക്തമാക്കിയതോടെയാണ് കന്യാസ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബിഷപ്പിനെതിരെ ശക്തമായ നിലപാട് കന്യാസ്ത്രീകള്‍ സ്വീകരിച്ചതോടെയാണ് പരാതിക്കാരിയായ കന്യാസ്ത്രിയെയും ഇവരെ പിന്തുണയ്ക്കുന്ന അഞ്ച് പേരെയും മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭയില്‍ നിന്നും പുറത്താക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചത്. അടുത്ത ദിവസം ചേരുന്ന കൌണ്‍സില്‍ യോഗത്തില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. കൊണ്‍സിലേഴ്സ് എല്ലാം പലയിടങ്ങളിലായതിനാലാണ് നടപടി വൈകിയത്. എന്നാല്‍ കന്യാസ്ത്രീകള്‍ ശക്തമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടി വൈകിക്കേണ്ടതില്ലെന്നാണ് എം.ജെ സന്യാസി സഭയുടെ തീരുമാനം. നിയമങ്ങള്‍ ലംഘിച്ചാണ് ഇവര്‍ കുറവിലങ്ങാട്ടെ മഠത്തില്‍ താമസിക്കുന്നതെന്നാണ് സഭയുടെ വാദം.

ഇവര്‍ മഠത്തിലെ അന്തേവാസികളല്ലെന്നും മദര്‍ സുപീരിയര്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ബിഷപ്പിനെയും സഭയെയും തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ആരോപണങ്ങള്‍ തെറ്റാണെന്ന് സഭ കണ്ടെത്തുകയും ചെയ്തിട്ടുള്ളതാണെന്നുമാണ് എം.ജെ സന്യാസി സമൂഹം പറയുന്നത്. ആയതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തേക്കും. എന്നാല്‍ സത്യത്തിന്റെ ഭാഗത്താണ് നിലകൊള്ളുന്നതെന്നും നീതിക്ക് വേണ്ടി അവസാനം വരെ പോരാടുമെന്നുമാണ് കന്യാസ്ത്രീകള്‍ പറയുന്നത്. ആയതുകൊണ്ട് തന്നെ പുറത്താക്കിയാലും പ്രതിഷേധം തുടരാനാണ് ഇവരുടെ തീരുമാനം.

Similar Posts