< Back
Kerala
പ്രളയത്തിന് ശേഷം കേരളം വരള്‍ച്ചയിലേക്കോ: പഠനമാരംഭിച്ചതായി മന്ത്രി മാത്യു ടി. തോമസ്
Kerala

പ്രളയത്തിന് ശേഷം കേരളം വരള്‍ച്ചയിലേക്കോ: പഠനമാരംഭിച്ചതായി മന്ത്രി മാത്യു ടി. തോമസ്

Web Desk
|
15 Sept 2018 9:11 AM IST

1924 ലേതിനെക്കാള്‍ കുറഞ്ഞ മഴയാണ് ഇത്തവണ ലഭിച്ചതെന്ന് ബോബെ ഐ.ഐ.ഐടിയിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി.ഐ എല്‍ദേ

പ്രളയത്തിന് ശേഷം നദികളിലെ ജലവിതാനം കുറയുന്നത് സംബന്ധിച്ചുള്ള പഠനം ആരംഭിച്ചതായി മന്ത്രി മാത്യു ടി. തോമസ്. ജലസുരക്ഷ എന്ന ഉത്തരവാദിത്തം സമൂഹം ഒന്നായി ഏറ്റെടുത്താല്‍ മാത്രമേ വരള്‍ച്ചയെ പ്രതിരോധിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് സി.ഡബ്യു.ആര്‍.ഡി. എമ്മില്‍ നടന്ന ശില്പശാലയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രളയത്തെ കുറിച്ച് നടന്ന ശില്പശാലയില്‍ വിദഗ്ധരായ ശാസ്ത്രജ്ഞര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കനത്ത കാലവര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ ജലസ്രോതസ്സുകളിലെ ജലനിരപ്പ് താഴുന്നത് വരള്‍ച്ചയുടെ സൂചനയാണെന്ന റിപ്പോര്‍ട്ടുകളെ അവഗണിക്കാനാകില്ല. നൂറ്റാണ്ടിലെ വലിയ വരള്‍ച്ചയെ ആണ് കഴിഞ്ഞ വര്‍ഷം അഭിമുഖീകരിച്ചത്. ഇത്തവണ കൂടുതല്‍ മഴകിട്ടിയതിനാല്‍ ജലസുരക്ഷ ഏറ്റെടുക്കേണ്ടതില്ല എന്ന ധാരണയുമായി മുന്നോട്ട് പോകാതെ ആ ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

അതിതീവ്രമായ മഴയാണ് പ്രളയത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുമ്പോഴും ഡാം മാനേജ്മെന്റിലെ പാളിച്ചകള്‍ പ്രളയത്തിന് ആക്കം കൂട്ടിയതായി ശില്പശാലയില്‍ പ്രബന്ധമവതരിപ്പിച്ച ബോബെ ഐ.ഐ.ഐടിയിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി.ഐ എല്‍ദേ പറഞ്ഞു.

1924 ലേതിനെക്കാള്‍ കുറഞ്ഞ മഴയാണ് ഇത്തവണ ലഭിച്ചത്. ഭൂവിനിയോഗത്തിലെ മാറ്റവും പ്രളയത്തിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു. വിവിധ ഐ.ഐ.ടികളില്‍ നിന്നടക്കമുള്ള വിദഗ്ദര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചക്ക് ശേഷം ഉരുതിരിയുന്ന ആശയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.

Similar Posts