< Back
Kerala
കന്യാസ്ത്രീ കുമ്പസരിക്കാനെത്തിയ അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ 12 വൈദികരുടെ മൊഴിയെടുക്കും
Kerala

കന്യാസ്ത്രീ കുമ്പസരിക്കാനെത്തിയ അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ 12 വൈദികരുടെ മൊഴിയെടുക്കും

Web Desk
|
16 Sept 2018 1:26 PM IST

കന്യാസ്ത്രീ പീഡന വിവരം ആദ്യം പുറത്ത് പറഞ്ഞ അട്ടപ്പാടിയിലെ സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കുമ്പസാരം നടത്തിയിരുന്ന 12 വൈദികരുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യംചെയ്യുന്നതിന് മുന്നോടിയായി പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തത വരുത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കന്യാസ്ത്രീ പീഡന വിവരം ആദ്യം പുറത്ത് പറഞ്ഞ അട്ടപ്പാടിയിലെ സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇവിടെ കുമ്പസാരം നടത്തിയിരുന്ന 12 വൈദികരുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.

2014 നടന്ന സംഭവം ആദ്യം കന്യാസ്ത്രീ പുറത്ത് പറയുന്നത് അട്ടപ്പാടിയിലെ സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ വെച്ച് നടന്ന ഒരു കുമ്പസാരത്തിലാണ്. 2016 സെപ്തംബറില്‍ ഇവിടെ ധ്യാനത്തിന് എത്തിയപ്പോഴാണ് കന്യാസ്ത്രീ പീഡന വിവരം കുമ്പസരിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം ഇന്നലെ ധ്യാന കേന്ദ്രത്തില്‍ എത്തി തെളിവെടുപ്പ് നടത്തി. കന്യാസ്ത്രീ ധ്യാനത്തിന് എത്തിയതായി ധ്യാനകേന്ദ്രം ഡയറക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. പക്ഷെ ഏത് വൈദികന്റെ അടുത്താണ് കുമ്പസരിച്ചതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ കന്യാസ്ത്രീ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന 12 വൈദികരുടടെ പേര് വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

മൊഴികളില്‍ വ്യക്തത വരുത്തുന്നതിന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിനകത്ത് പലയിടത്തും സമാനമായ രീതിയില്‍ തെളിവ് ശേഖരം നടത്തുന്നുണ്ട്. അതേസമയം ചോദ്യം ചെയ്യലിന് മുന്‍പ് അന്വേഷണ സംഘത്തിന്റെ അവലോകനയോഗം ഉടന്‍ ചേരും. കേസിന്റെ കാര്യത്തില്‍ ഒരു ധാരണയിലേക്ക് എത്തിയ ശേഷം മാത്രമേ ബിഷപ്പിന്റെ ചോദ്യം ചെയ്യുകയുള്ളു. ഒപ്പം ചോദ്യാവലി തയ്യാറാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.

Similar Posts