< Back
Kerala
എ.ടി.എം കവര്‍ച്ച; ഏഴു പേരുടെ ദൃശ്യങ്ങള്‍ ലഭിച്ചു
Kerala

എ.ടി.എം കവര്‍ച്ച; ഏഴു പേരുടെ ദൃശ്യങ്ങള്‍ ലഭിച്ചു

നജ്മ മജീദ്
|
13 Oct 2018 8:20 PM IST

എ.ടി.എം കവര്‍ച്ചയും കവര്‍ച്ചാ ശ്രമവും സംബന്ധിച്ചുള്ള അന്വേഷണം ഇതരസംസ്ഥാനത്തേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ജയില്‍ മോചിതരായ കുറ്റവാളികളെയും പൊലീസ് നീരീക്ഷിക്കുന്നുണ്ട്.

എ.ടി.എം കവര്‍ച്ച കേസില്‍ ഉള്‍പ്പെട്ടു എന്ന് സംശയിക്കുന്ന ഏഴു പേരുടെ ദ്യശ്യങ്ങള്‍ ലഭിച്ചു. ചാലക്കുടിയില്‍ വാഹനം ഉപേക്ഷിച്ച് അവിടെ നിന്നും വസ്ത്രംമാറി റെയില്‍വെ സ്റ്റേഷനിലേക്ക് പോയതായും വിവരം ലഭിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

എ.ടി.എം കവര്‍ച്ചയും കവര്‍ച്ചാ ശ്രമവും സംബന്ധിച്ചുള്ള അന്വേഷണം ഇതരസംസ്ഥാനത്തേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ജയില്‍ മോചിതരായ കുറ്റവാളികളെയും പൊലീസ് നീരീക്ഷിക്കുന്നുണ്ട്. ചാലക്കുടിയിൽ നിന്നും ഇന്നലെ വൈകിട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ മോഷ്ടാക്കൾ ഉപയോഗിച്ച വാഹനം കണ്ടെത്തിയിരുന്നു. ചാലക്കുടിയില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. ഗുരുവായൂര്‍ പാസഞ്ചറില്‍ കയറിയാണ് സംഘം തൃശൂരെത്തിയത്. തൃശൂരില്‍ നിന്നും ദന്‍ബാദ് എക്സ്പ്രസില്‍ രക്ഷപെട്ടുവെന്നാണ് പൊലീസിന്‍റെ നിഗമനം. വാഹനത്തിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി. സംഘം സഞ്ചരിച്ച വാഹനം മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

എ.ടി.എം മെഷീൻ തകർക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടറും അനുബന്ധ ഉപകരണങ്ങളും കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. ഇത് കണ്ടെത്തിയാൽ ഇത് എവിടെനിന്നു സംഘടിപ്പിച്ചു എന്നത് കേന്ദ്രീകരിച്ചു അന്വേഷണം മുന്നോട്ട് കൊണ്ടുപോകാം. തൃപ്പൂണിത്തുറയിലെ ഇരുന്പനത്തെ എസ്‍.ബി.ഐ എ.ടി.എമ്മില്‍ നിന്നും കൊരട്ടിയിലെ എസ്.ബി.ഐ എ.ടി.മ്മില്‍ നിന്നുമായി 35 ലക്ഷത്തോളം രൂപയാണ് കവര്‍ച്ച നടത്തിയത്. കോട്ടയം ജില്ലയിലടക്കം പലയിടത്തും എ.ടി.എം കവര്‍ച്ചയ്ക്കുള്ള ശ്രമവും മോഷ്ടാക്കള്‍ നടത്തിയിരുന്നു.

Related Tags :
Similar Posts