< Back
Kerala
ഹാജരില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ, സംശയങ്ങളുണ്ടെന്ന് വിദ്യാര്‍ഥിയുടെ പിതാവ് 
Kerala

ഹാജരില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ, സംശയങ്ങളുണ്ടെന്ന് വിദ്യാര്‍ഥിയുടെ പിതാവ് 

Web Desk
|
3 Nov 2018 9:00 PM IST

കോളജ് മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്വര്‍ണേന്ത് ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണത്തില്‍ കുടുംബവും സംശയം പ്രകടിപ്പിച്ചത്.

കോവളം ഐ.എച്ച്.എം.സി.ടിയിലെ വിദ്യാര്‍ത്ഥി സ്വര്‍ണേന്ത് കുമാറിന്റെ ആത്മഹത്യയില്‍ സംശയങ്ങളുണ്ടെന്ന് പിതാവ് ബിദാന്‍ മുഖര്‍ജി. പറഞ്ഞ് മനസിലാക്കുന്നതിന് പകരം അധ്യാപകര്‍ സ്വര്‍ണേന്തിനെ മാനസികമായി തളര്‍ത്തുകയായിരുന്നു. കേടുവന്ന രീതിയിലാണ് മകന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചത്. എഫ്.ഐ.ആര്‍ കോപ്പി ലഭിച്ചതിന് ശേഷം പരാതി നല്‍കണോയെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവളത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ സ്വര്‍ണേന്ത് കുമാര്‍ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. ഹാജര്‍നില കുറവായതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു കൊല്‍ക്കത്ത സ്വദേശിയായ സ്വര്‍ണേന്തിന്റെ ആത്മഹത്യ. കോളജ് മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്വര്‍ണേന്ത് ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണേന്തിന്റെ മരണത്തില്‍ കുടുംബവും സംശയം പ്രകടിപ്പിച്ചത്.

അധ്യാപകര്‍ മാനസികമായി തളര്‍ത്തിയതാണ് സ്വര്‍ണേന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പിതാവ് ആരോപിച്ചു. പറഞ്ഞ് മനസിലാക്കുന്നതിന് പകരം അധ്യാപകര്‍ മോശമായി സംസാരിച്ചു. എഫ്.ഐ.ആര്‍ കോപ്പി ലഭിച്ച ശേഷം കൂടുതല്‍ പരാതി നല്‍കണോയെന്ന് തീരുമാനിക്കുമെന്നും ബിദാന്‍ മുഖര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്നും ഇന്നു രാവിലെയാണ് സ്വര്‍ണേന്തിന്റെ കുടുംബം കേരളത്തിലെത്തിയത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് പുത്തന്‍കോട്ടയിലെ ശ്മശാനത്തില്‍ സ്വര്‍ണേന്തിന്റെ മൃതദേഹം സംസ്‌കരിച്ചു.

Similar Posts