< Back
Kerala
ശബരിമല യുവതീപ്രവേശനം;സുപ്രിം കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങള്‍
Kerala

ശബരിമല യുവതീപ്രവേശനം;സുപ്രിം കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങള്‍

Web Desk
|
13 Nov 2018 8:02 AM IST

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതിയുടെ നിര്‍ണ്ണായക വിധിയിലേക്ക് നയിച്ചത് 12 വര്‍ഷത്തെ സംഭവബഹുലമായ നിയമപോരാട്ടമാണ്.

ശബരിമല യുവതീപ്രവേശം സംബന്ധിച്ച കോടതി വിധിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും വലിയ പ്രതിഷേധങ്ങളും ഉണ്ടായി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയിലെ നിര്‍ണ്ണായക നിരീക്ഷണങ്ങള്‍ ഇനി പരിശോധിക്കാം.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതിയുടെ നിര്‍ണ്ണായക വിധിയിലേക്ക് നയിച്ചത് 12 വര്‍ഷത്തെ സംഭവബഹുലമായ നിയമപോരാട്ടമാണ്. വിവിധ ബഞ്ചുകള്‍ക്ക് മുന്‍പാകെ 20 ദിവസത്തോളം വാദം നടന്നു. ഒടുവില്‍ ഭരണഘടനാബഞ്ചിന് മുന്‍പാകെ എട്ട് ദിവസത്തെ സുദീര്‍ഘമായ അന്തിമവാദത്തിനൊടുവിലാണ് ചരിത്ര വിധിയുണ്ടായത്. സ്ത്രീകള്‍ക്ക് പ്രവേശനമനുവദിക്കുന്നതിനപ്പുറം ഒരുപടി കൂടി കടന്ന് കേരള ഹിന്ദു ക്ഷേത്ര പ്രവേശന ചട്ടത്തിലെ മൂന്ന് ബി വകുപ്പു തന്നെ ഭരണഘടനാവിരുദ്ധമായി സുപ്രിം കോടതി പ്രഖ്യാപിച്ചു. കോടതിയുടെ മറ്റ് ചില സുപ്രധാന നിരീക്ഷണങ്ങള്‍ ഇങ്ങനെ- അയ്യപ്പന്‍മാര്‍ പ്രത്യേക വിശ്വാസി സമൂഹമല്ല, മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിലൊന്നും വിലക്കില്ല, ചില ആചാരങ്ങള്‍ ഏറെ നാളായി അനുഷ്ഠിക്കുന്നു എന്നത് കൊണ്ട് പ്രത്യേക വിശ്വാസി സമൂഹമായി അയ്യപ്പന്‍മാരെ കാണാനാകില്ല എന്നും കോടതി നിരീക്ഷിച്ചു. മതവിശ്വാസം പുലര്‍ത്താനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം എല്ലാവര്‍ക്കും അവകാശമുണ്ട്.അതില്‍ ലിംഗഭേദമില്ലെന്നും സ്ത്രീകളെ ഒഴിവാക്കുന്നത് അവര്‍ക്ക് അയ്യപ്പനോടുള്ള ഭക്തി പ്രകടിപ്പിക്കാനുള്ള അവകാശം ലംഘിക്കലാണ് എന്നുമായിരുന്നു കോടതി കണ്ടത്.സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ ഹിന്ദുമതത്തിന്റെ സ്വഭാവത്തില്‍ അടിസ്ഥാനപരമായ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലന്നും അതിനാല്‍ വിലക്ക് നിലനില്‍ക്കില്ലെന്നും കോടതി വിധിച്ചു.

സ്ത്രീകളെ വിലക്കുന്ന ദേവസ്വം ബോര്‍ഡ് വിജ്ഞാപനം വരും മുന്‍പ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ കുട്ടികളുടെ ചോറൂണിനായി പോകാറുണ്ടായിരുന്നുവെന്നും അതിനാല്‍ സ്ത്രീ വിലക്കിന്റെ തുടര്‍ച്ചയായി ഇത് കരുതാനാകില്ലന്നും കോടതി.ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് അയിത്തം തന്നെയാണെന്നും അത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണന്നും പറഞ്ഞു കോടതി.സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന ശബരിമല പൊതുക്ഷേത്രമാണ് പൊതു ആരാധനാസ്ഥലത്ത് അവന് പോകാമെങ്കില്‍ അവള്‍ക്കും പോകാം.അതായത് എല്ലാവരും ദൈവത്തിന്റെ അല്ലെങ്കില്‍ പ്രകൃതിയുടെ സൃഷ്ടിയാണെങ്കില്‍ അതില്‍ സ്ത്രീകളും ഉള്‍പ്പെടില്ലേ എന്ന നിര്‍ണ്ണായക നിരീക്ഷണമാണ് കോടതി നടത്തിയത്.

Related Tags :
Similar Posts