< Back
Kerala
ജനകീയ പ്രക്ഷോഭങ്ങളിലൂടെ തിരുത്തിയെഴുതിയ അനാചാരങ്ങള്‍
Kerala

ജനകീയ പ്രക്ഷോഭങ്ങളിലൂടെ തിരുത്തിയെഴുതിയ അനാചാരങ്ങള്‍

Web Desk
|
13 Nov 2018 8:10 AM IST

തിരുവിതാംകൂറിലെ അവർണ്ണ, ദളിത്,ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്ക് മുന്‍പും പല നവോത്ഥാന മുന്നേറ്റങ്ങള്‍‌ക്കും കേരളം സാക്ഷിയായിട്ടുണ്ട്. ജനകീയ പ്രക്ഷോഭങ്ങളിലൂടെ തിരുത്തിയെഴുതിയത് ഒരിക്കലും മാറില്ലെന്ന് കരുതിയ അനാചാരങ്ങളാണ്.

തിരുവിതാംകൂറിലെ അവർണ്ണ, ദളിത്,ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം. തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹിക പുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിപ്പിക്കപ്പെട്ടു.

1898ലെ പകല്‍ ബാലരാമപുരത്ത് രാജപാതയില്‍ കിലുങ്ങിയ കുടമണികള്‍ കുടഞ്ഞെറിഞ്ഞത് രാജാധിപത്യത്തിന്റെ നിയമനിഷേധംമായിരുന്നു സവര്‍ണര്‍മാത്രം സഞ്ചരിച്ച രാജപാതയില്‍ വില്ലുവണ്ടിയില്‍ യാത്ര ചെയ്ത അയ്യന്‍കാളി എന്ന ചെറുപ്പക്കാരന്‍ കാളകളെ തെളിച്ചത് ചരിത്രത്തിലേക്കായിരുന്നു... രാജപാതയിലൂടെ അടിമകള്‍ക്ക് വഴിനടക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണ് ആ വില്ലുവണ്ടി യാത്ര.

പത്തൊന്‍പതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ മാറുമറക്കുന്നതിനും മേൽമുണ്ടു ധരിക്കുന്നതിനുമായി നടത്തിയ മേൽശീലകലാപവും ചരിത്രത്തില്‍ ഇടം നേടി ... 1822ൽ തുടങ്ങിയ കലാപം 1859ൽ ചാന്നാര്‍ സ്ത്രീകള്‍ക്ക് മേൽമുണ്ട് ധരിക്കാന്‍ അനുവാദം കിട്ടുന്നത് വരെ തുടര്‍ന്നു... ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം. കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു‌ വൈക്കം സത്യാഗ്രഹം.

ഇതിനിടയില്‍ പലതരത്തിലുള്ള സാമൂഹിക മുന്നേറ്റങ്ങള്‍ക്കും കേരളം സാക്ഷിയായി. ശ്രീനാരായണഗുരുവും അയ്യങ്കാളിയും വി.ടി ഭട്ടതിരിപ്പാടും പട്ടം താണുപിള്ളയുമൊക്കെ കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് പുതിയ മാനം നല്‍കി. ഒരമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം ഇല്ലാതാകുംഎന്ന് ശബരിമല തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സി.കേശവന്‍ പറഞ്ഞത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു എന്നാല്‍ ഇന്ന് നായനാറിന്റെയും ഇ.എം. സിന്റെയുമെക്കെ വാചകങ്ങളായി പലരും ഈ വാചകങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്.

Similar Posts