< Back
Kerala
ശബരിമല വിഷയത്തില്‍  പ്രതിപക്ഷ പ്രതിഷേധം; സഭ തടസപ്പെട്ടു
Kerala

ശബരിമല വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം; സഭ തടസപ്പെട്ടു

Web Desk
|
28 Nov 2018 11:06 AM IST

നടുത്തളത്തിലിറങ്ങിയ എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചു.ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി എം.എല്‍.എമാര്‍ നടുത്തളത്തിലിറങ്ങി. നടുത്തളത്തിലിറങ്ങിയ എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷം പ്രതിഷേധം അതിര് വിടുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ടത് സഭയിലല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

പ്രളയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി 40 മിനിറ്റ് സമയമെടുത്താണ് മറുപടി പറഞ്ഞത്. തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറിലേക്ക് കയറാന്‍ ശ്രമിച്ചു. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു. പ്രതിക്ഷനേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ബഹളമുണ്ടാക്കി സമയം അപഹരിച്ചതിനാല്‍ അടിയന്തരപ്രമേയം അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. സഭ ഇപ്പോള്‍ പുനരാംരംഭിച്ചിട്ടുണ്ട്.

ശബരിമല വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തിയെങ്കിലും അദ്ദേഹം പ്രസംഗം തുടര്‍ന്നു. പ്രളയവുമായി ബന്ധപ്പെട്ട പുനരധിവാസത്തിനായി 593 കോടി ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍മാര്‍ക്ക് ഉപഗ്രഹ ഫോണ്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭാ സമ്മേളനം ഇന്നലെ തുടങ്ങിയിരുന്നെങ്കിലും അന്തരിച്ച മഞ്ചേശ്വരം എം.എല്‍.എ പിബി. അബ്ദുള്‍ റസാഖിന് ചരമോപചാരം അര്‍പ്പിച്ച് പിരിഞ്ഞിരുന്നു. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തിരാജ്, കേരള കടകളും വാണിജ്യസ്ഥാപനങ്ങളും എന്നീ ബില്ലുകള്‍ ഇന്ന് ചര്‍ച്ചക്ക് വരും.

Similar Posts