< Back
Kerala
അനധികൃത ഫ്ലക്സുകളും പരസ്യ ബോർഡുകളും; ഭരണത്തിലിരിക്കുന്ന പാർട്ടികൾ തന്നെ നിയമലംഘനം നടത്തുന്നുവെന്ന് കോടതി  
Kerala

അനധികൃത ഫ്ലക്സുകളും പരസ്യ ബോർഡുകളും; ഭരണത്തിലിരിക്കുന്ന പാർട്ടികൾ തന്നെ നിയമലംഘനം നടത്തുന്നുവെന്ന് കോടതി  

Web Desk
|
29 Nov 2018 8:40 AM IST

സർക്കാരിന്റെയും കോടതിയുടെയും ഉത്തരവുകൾ മാനിക്കാതെയാണ് ഈ നിയമലംഘനങ്ങളൊന്നും കോടതി കുറ്റപ്പെടുത്തി.

അനധികൃത ഫ്ലക്സുകളും പരസ്യ ബോർഡുകളും സ്ഥാപിക്കുന്ന കാര്യത്തിൽ ഭരണത്തിലിരിക്കുന്ന പാർട്ടികൾ തന്നെ നിയമലംഘനം നടത്തുന്നുവെന്ന് ഹൈക്കോടതി. സർക്കാരിന്റെയും കോടതിയുടെയും ഉത്തരവുകൾ മാനിക്കാതെയാണ് ഈ നിയമലംഘനങ്ങളൊന്നും കോടതി കുറ്റപ്പെടുത്തി. പള്ളിക്കു മുന്നിലെ റോഡിൽ സ്ഥാപിച്ച അനധികൃത ഫ്ലക്സുകളും പരസ്യബോർഡുകളും നീക്കാൻ നടപടി ആവശ്യപ്പെട്ട് കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിയധികൃതർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് -പരസ്യ ബോർഡുകൾ നീക്കം ചെയ്യാനും ഇവ സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കാനും നേരത്തെ ഇതേ ഹരജിയിൽ കോടതി നിർദേശിച്ചിരുന്നു. തുടർന്ന് അനധികൃത ഫ്ലക്സ് - പരസ്യ ബോർഡുകളും ബാനറുകളും സ്ഥാപിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് പൊലീസ് സഹായം തേടാമെന്ന് പഞ്ചായത്ത് ഡയറക്ടർ സർക്കുലർ ഇറക്കിയെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. കൊച്ചി നഗരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ഇവ നീക്കുന്നുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. പുതിയ സർക്കുലറിന്റെ സഹായത്താൽ ഇവ നീക്കുന്നതിനൊപ്പം കേസ് നടപടി തുടങ്ങുമെന്നും കൊച്ചി കോർപ്പറേഷന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് ഭരണത്തിലിരിക്കുന്ന പാർട്ടികളെ കോടതി വിമർശിച്ചത്. നടപടികളിൽ ചില പുരോഗതിയുണ്ടെങ്കിലും പലേപ്പാഴും ഉത്തരവുകൾ മാനിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. അധികാരത്തിലുള്ള രാഷ്ട്രീയ പാർട്ടികളാണ് ഉത്തരവ് ലംഘിക്കുന്നതെന്നും തങ്ങൾക്കെതിരെ നിയമ നടപടിയുണ്ടാവില്ലെന്ന ചിന്ത അവർക്കുണ്ടാവാമെന്നും കോടതി അഭിപ്രായപ്പെട്ടു.

അനധികൃത ബോർഡുകൾ നീക്കിയ ശേഷം ബന്ധപ്പെട്ടവർക്കെതിരെ കേസെടുത്താൽ മാത്രം പോര. ഇതിനുത്തരവാദികളായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്തണം. കുറഞ്ഞപക്ഷം ബോർഡുകൾ നീക്കം ചെയ്യാനുള്ള ചെലവെങ്കിലും ഈ ഇനത്തിൽ ലഭിക്കുമെന്നും കോടതി സൂചിപ്പിച്ചു.

Similar Posts