< Back
Kerala
നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ സംവരണ വിഷയം ഉന്നയിച്ച് പിന്നാക്ക സംഘടനകള്‍
Kerala

നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ സംവരണ വിഷയം ഉന്നയിച്ച് പിന്നാക്ക സംഘടനകള്‍

Web Desk
|
2 Dec 2018 9:55 AM IST

കേരള ഭരണ സര്‍വീസില്‍ എല്ലാ ധാരകളിലും സംവരണം ഏര്‍പ്പെടുത്തണമെന്നും ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കണമെന്നും പിന്നാക്ക സംഘടനകള്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ സംവരണം വിഷയമാക്കി പിന്നാക്ക സംഘടനകള്‍. കേരള ഭരണ സര്‍വീസില്‍ എല്ലാ ധാരകളിലും സംവരണം ഏര്‍പ്പെടുത്തണമെന്നും ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കണമെന്നും പിന്നാക്ക സംഘടനകള്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും വിഭാഗത്തിന് പ്രാതിനിധ്യക്കുറവ് വരികയാണെങ്കില്‍ നികത്താമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ശബരിമലയുടെ പശ്ചാത്തലത്തില്‍ നവോത്ഥാന ചര്‍ച്ച മുന്നോട്ടുപോകുന്നതിനിടെ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയത് ശരിയായില്ലെന്ന് എസ്.എന്‍.ഡി.പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള ഭരണ സര്‍വീസിലെ സംവരണം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്നും വെള്ളാപ്പള്ളി യോഗത്തില്‍ ആവശ്യപ്പെട്ടു. ധീവര സഭ ജനറല്‍ സെക്രട്ടി വി ദിനകരനും ഭരണ സര്‍വീസിലെ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം പിന്‍വലിക്കണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടു.

എഴുത്തച്ഛന്‍ സമാജം പ്രതിനിധി വിജയകുമാറും യോഗത്തില്‍ സംവരണ വിഷയം ഉയര്‍ത്തി. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി സംവരണ വിഷയം പരാമര്‍ശിച്ചു. ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സംവരണം പ്രത്യേക സാഹചര്യത്തില്‍ എടുത്തതാണ്. അതുകൊണ്ട് സംവരണ വിഭാഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. കേരള ഭരണ സര്‍വീസില്‍ ഏതെങ്കിലും വിഭാഗത്തിന് പ്രാതിനിധ്യക്കുറവ് വരുകയാണെങ്കില്‍ അത് നികത്താവുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Similar Posts