
വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് എം.കെ മുനീര്‍, സഭയില്‍ ഭരണ പ്രതിപക്ഷ ബഹളം
|വനിതാ മതിലിനായി സര്‍ക്കാരിന്റെ പണം ഉപയോഗിക്കരുതെന്ന് പ്രതിപക്ഷം. വനിതാ മതില്‍ അഭിമാന മതിലെന്ന് മുഖ്യമന്ത്രി...
വനിതാ മതിൽ വിഷയത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ കയ്യാങ്കളി. വനിത മതിൽ വർഗീയ മതിലാണെന്ന പ്രതിപക്ഷ ആരോപണമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. പ്രതിപക്ഷത്തിന് സ്ഥലജലവിഭ്രാന്തിയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബഹളത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയാണ് വനിത മതിലിനെ വർഗീയ മതിലായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ വിശേഷിപ്പിച്ചത്. ഇതോടെ സഭ പ്രതിഷേധത്തിലേക്കും നാടകീയ രംഗങ്ങളിലേക്കും വഴി മാറി. മുനീറിന്റെ പരാമർശത്തിനെതിരെ ഭരണപക്ഷം ഒന്നടങ്കം രംഗത്തെത്തി. പരാമർശം പരിശോധിക്കാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ഭരണപക്ഷം വഴങ്ങിയില്ല.
ബഹളം തുടർന്നതോടെ സ്പീക്കർ സഭ താൽക്കാലികമായി നിർത്തിവെച്ചു. അരമണിക്കൂറിന് ശേഷം പുനരാരംഭിച്ചെങ്കിലും ബഹളത്തിന് അയവു വന്നില്ല. പരാമർശത്തിൽ ഉറച്ചു നിന്ന മുനീറിന്റെ നിലപാടിനെതിരെ ഭരണപക്ഷം വീണ്ടും രംഗത്തുവന്നു.
അടിയന്തര പ്രമേയത്തിന് അനുമതി അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരണത്തിലേക്ക് നീങ്ങി. ഇതിന് പിന്നാലെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഏറനാട് എം.എൽ.എ പി.കെ ബഷീറും വർക്കല എം.എൽ.എ വി എസ് ജോയിയും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. കയ്യേറ്റം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബഹളം തുടർന്നതോടെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു.