< Back
Kerala
സന്നിധാനത്തേക്കുള്ള പ്രധാന കാനനപാതയിലും തീര്‍ത്ഥാടകരുടെ തിരക്കില്ല
Kerala

സന്നിധാനത്തേക്കുള്ള പ്രധാന കാനനപാതയിലും തീര്‍ത്ഥാടകരുടെ തിരക്കില്ല

Web Desk
|
17 Dec 2018 9:43 AM IST

തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കണമെന്ന ഹരിഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇനിയും നടപ്പാക്കിയിട്ടില്ല. വിശ്രമസൌകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍..

സന്നിധാനത്തേയ്ക്കുള്ള പ്രധാന കാനനപാതയായ പുല്ലുമേടുവഴിയിലും തീര്‍ത്ഥാടകരുടെ തിരക്കില്ല. തീര്‍ത്ഥാടന കാലം തുടങ്ങി, ഒരുമാസം പിന്നിടുമ്പോഴും ഇതുവഴി ആകെയെത്തിയത് 8151 പേരാണ്. സാധാരണ സമയങ്ങളില്‍, മണ്ഡലമഹോത്സവം അടുക്കുമ്പോഴേയ്ക്കും ആയിരക്കണക്കിന് ഭക്തര്‍, കാനനപാത വഴി അയ്യപ്പനെ കാണാന്‍ എത്താറുണ്ട്.

ഇടുക്കിയിലെ സത്രം മുതല്‍ സന്നിധാനം വരെ പതിമൂന്ന് കിലോമീറ്റര്‍. പൂര്‍ണമായും കാട്ടുപാതയിലൂടെയുള്ള യാത്ര തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രിയപ്പെട്ടത്. വന്യമൃഗശല്യം ഏറെയുള്ള ഈ പാതയില്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി ഒന്നുമുണ്ടാകാറില്ല. പുല്ലുമേട്ടിലുള്ള പൊലിസിന്റെയും വനംവകുപ്പിന്റെയും എയ്ഡ് പോസ്റ്റുകളാണ് ആകെയുള്ളത്. ഉച്ചയ്ക്ക് രണ്ടു മണിയ്ക്കു ശേഷം പുല്ലുമേടു നിന്നും ആളുകളെ കയറ്റി വിടാറില്ല. കേരളത്തിന് പുറമെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതുവഴിയെത്തും. ഇത്തവണ രണ്ടുകിലോമീറ്റര്‍ അകലത്തില്‍ വനംവകുപ്പിന്റെ കുടിവെള്ള വിതരണം സജ്ജീകരിച്ചിട്ടുണ്ട്.

ഇതുവഴിയുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. ശരാശരി ആയിരം തീര്‍ത്ഥാടകര്‍ വന്നിരുന്ന വഴിയില്‍ ഇത്തവണ അതിന്റെ മൂന്നിലൊന്നുപോലും ഇല്ല. കഴിഞ്ഞ സീസണില്‍ 44,000 പേരാണ് കാനനപാതവഴി ശബരിമലയില്‍ എത്തിയത്. ഇതുവഴിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കണമെന്ന ഹരിഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇനിയും നടപ്പാക്കിയിട്ടില്ല. വിശ്രമസൌകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യണമെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

Related Tags :
Similar Posts