< Back
Kerala
ഈ കണ്ണുനീര്‍ നിസ്സഹായതയുടേത്.. വിങ്ങിപ്പൊട്ടി അവര്‍ മടങ്ങി
Kerala

ഈ കണ്ണുനീര്‍ നിസ്സഹായതയുടേത്.. വിങ്ങിപ്പൊട്ടി അവര്‍ മടങ്ങി

Web Desk
|
18 Dec 2018 4:56 PM IST

പൊട്ടിക്കരയുന്ന സഹപ്രവര്‍ത്തകരെ എങ്ങനെ സാന്ത്വനിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവര്‍ക്കും കണ്ണ് നിറഞ്ഞു

ഹൈക്കോടതി വിധിയോടെ കൂട്ടത്തോടെ പടിയിറങ്ങേണ്ടി വന്ന എം പാനല്‍ കണ്ടക്ടര്‍മാരുടെ വൈകാരികമായ മടങ്ങി പോകലിനാണ് ഇന്നും കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ സാക്ഷ്യം വഹിച്ചത്. പൊട്ടിക്കരയുന്ന സഹപ്രവര്‍ത്തകരെ എങ്ങനെ സാന്ത്വനിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവര്‍ക്കും കണ്ണ് നിറഞ്ഞു. ഇനി എങ്ങനെ കുടുംബത്തെ നോക്കുമെന്ന ഇവരുടെ നെടുവീര്‍പ്പുകള്‍ ഡിപ്പോകളെ ശോകമൂകമാക്കി. തങ്ങളുടെ ഭാവി പോരാട്ടത്തിന് പൊതുസമൂഹത്തിന്റെ പിന്തുണ തേടി പിരിച്ചുവിടപ്പെട്ടവര്‍ ഒത്തുചേര്‍ന്നു.

ഈ കണ്ണുനീര്‍ നിസ്സഹായതയുടേതാണ്. മക്കളെ പഠിപ്പിക്കാന്‍, ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ച് പോയ നാലായിരത്തോളം പേരില്‍ ഒരാളുടേത്. ഹൈക്കോടതി വിധി കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയതോടെ കേരളത്തില്‍ അങ്ങോളമിങ്ങോളമുളള ഡിപ്പോകളിലെ കാഴ്ചകള്‍ ഇതാണ്.

ഇത്ര വർഷം ഇവരുടെ ജീവിതത്തിന്‍റെ താളമായിരുന്നു ഈ ടിക്കറ്റ് മെഷീൻ. അത് നെഞ്ചോട് ചേർത്ത് വിങ്ങിപ്പൊട്ടിയിരിക്കുകയാണ് ഇവരിൽ പലരും. തങ്ങളെ പെരുവഴിയില്‍ ഇറക്കിയിരിക്കുകയാണെന്ന് ഇവർ പറയുന്നു. തങ്ങളെ പിരിച്ച് വിട്ടതിനെതിരെ ലോംഗ് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് എം പാനല്‍ ജീവനക്കാര്‍.

Similar Posts