
ഹജ്ജ് വിമാന യാത്രാനിരക്ക് കുറയും
|മതപരമായ തീർത്ഥാടക ആവശ്യങ്ങൾക്കുള്ള ചാർട്ടേഡ് വിമാനങ്ങളിലെ യാത്രാനിരക്കിന്റെ ജി.എസ്.ടി അഞ്ച് ശതമാനമായി കുറച്ചതോടെയാണ് നിരക്ക് കുറയുക.
ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന യാത്രാനിരക്ക് വരും വർഷങ്ങളിൽ ഗണ്യമായി കുറയും. മതപരമായ തീർത്ഥാടക ആവശ്യങ്ങൾക്കുള്ള ചാർട്ടേഡ് വിമാനങ്ങളിലെ യാത്രാനിരക്കിന്റെ ജി.എസ്.ടി അഞ്ച് ശതമാനമായി കുറച്ചതോടെയാണ് നിരക്ക് കുറയുക.

ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ചെലവ് ഏറ്റവും കൂടുതല്‍ വരുന്നത് വിമാന യാത്രാകൂലി ഇനത്തിലാണ്. നിലവില്‍ തീര്‍ത്ഥാടകരുടെ വിമാനയാത്രാ നിരക്കില്‍ 18 ശതമാനം ജി.എസ്.ടി ഉണ്ടായിരുന്നു. ഇതാണിപ്പോള്‍ 5 ശതമാനമായി കുറച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് മതപരമായ തീര്‍ത്ഥ യാത്രക്കുള്ള വിമാനയാത്രാ നിരക്കിലെ ജി.എസ്.ടി കുറച്ചു കൊണ്ടുള്ള തീരുമാനമുണ്ടായത്. ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയുന്നതോടെ തീര്‍ത്ഥാടകര്‍ ഇപ്പോള്‍ നല്‍കുന്ന ടിക്കറ്റ് നിരക്കില്‍ നിന്ന് ഗണ്യമായ കുറവ് ലഭിക്കും. ഇത് വരുംവര്‍ഷങ്ങളിലെ ഹജ്ജ് യാത്രയുടെ ചിലവ് കുറയാന്‍ ഇടയാക്കും.
ജി.എസ്.ടി കൗണ്‍സില്‍ തീരുമാനത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വാഗതം ചെയ്തു. ഹജ്ജ് യാത്രികര്‍ക്കുള്ള ജി.എസ്.ടി കുറക്കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് കമ്മിറ്റി നടത്തിയ പരിശ്രമത്തിന്റെ ഫലമാണിതെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പറഞ്ഞു.