
നാട് ചോരക്കളമാക്കാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകള്‍; ജനങ്ങള്‍ ശിക്ഷിക്കപ്പെടുമെന്ന് കെപി ശശികല
|ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ കലാപാഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍. ധര്‍മ്മയുദ്ധം തോറ്റിടത്ത് ആയുധങ്ങള്‍ പ്രയോഗിക്കണം എന്ന ചര്‍ച്ചയാണ് പല ഗ്രൂപ്പുകളിലും സജീവമായി നടക്കുന്നത്. അയ്യപ്പസ്വാമിക്കും ആചാരങ്ങള്‍ക്കും വേണ്ടി ഭീകരവാദിയാകാന്‍ തയ്യാറാണെന്നും കുറെയെണ്ണത്തിനെയെങ്കിലും കൊല്ലാന്‍ ഒരുക്കമാണെന്നുമൊക്കെ പരസ്യമായി പ്രഖ്യാപിക്കുകയാണ് യുവാക്കള്‍. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് അറിയിച്ച വ്യാപാരികളെയും ഗ്രൂപ്പിലെ അംഗങ്ങള്‍ വെല്ലുവിളിക്കുന്നുണ്ട്. കട തുറക്കുകയോ വാഹനം ഓടിക്കുകയോ ചെയ്യുന്നവരെ അരിഞ്ഞുകളയുമെന്നാണ് ഭീഷണി. ഭരണാധികാരികള്‍ മോശമായാല്‍ ജനങ്ങള്‍ ശിക്ഷിക്കപ്പെടുമെന്ന് കെ.പി ശശികല ഫേസ്ബുക്കിലെഴുതി. ഇനി ശുദ്ധികലശത്തിന്റെ സമയമാണെന്നും ശശികല പറയുന്നു. ‘ജനം ക്ഷമിക്കണം. ഞങ്ങൾക്ക് മറ്റു വഴികൾ ഇല്ല. ഭരണാധികാരിയുടെ തെറ്റിന് ജനം ശിക്ഷിക്കപ്പെടും. പൊറുക്കണം’, ‘ഓരോ സ്ഥലത്തും ഏതുതരം പ്രതികരണം നടത്തി എന്ന് അറിയിക്കുക‘, ‘അഭിമാനമുള്ള ഹിന്ദുവിന്റെ പരിഭവം മനസ്സിലാക്കുന്നു. ഒന്നുറപ്പ് നിരാശപ്പെടുത്തില്ല’ എന്നീ പോസ്റ്റുകളാണ് ശശികല കഴിഞ്ഞ അഞ്ച് മണിക്കുറിനിടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എല്ലാ പോസ്റ്റിന് താഴെയും പ്രകോപനം സൃഷ്ടിക്കുന്ന കമന്റുകളും കാണാവുന്നതാണ്.


സ്ത്രീപ്രവേശന വിധി നടപ്പായതിന് ശേഷം സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യത്തെ പൊലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംഘ്പരിവാര്‍ വിവിധ സംഘടനാ രൂപങ്ങള്‍ വഴി നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ വലിയ അക്രമമായി മാറാനുള്ള സാധ്യതയെയും പൊലീസ് തള്ളിക്കളയുന്നില്ല. നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിലും അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്താനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ അക്രമം നടത്തുകയാണ്. സെക്രട്ടറിയേറ്റിന് മുന്‍പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. മീഡിയവണ്‍ ക്യാമറാമാന്‍ രാജേഷ് വടകരയ്ക്ക് നേരെ കയ്യേറ്റമുണ്ടായി. കൈരളി ടിവിയുടെ മൈക്ക് അടിച്ചുപൊട്ടിച്ചു. കൊല്ലത്ത് മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി സനലിനെ കയ്യേറ്റം ചെയ്തു.
പമ്പയിലും കൊച്ചിയിലും തൃശൂരിലും കണ്ണൂരിലും കാസര്‍കോടും പ്രതിഷേധം നടക്കുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ചും കടകള്‍ അടപ്പിച്ചുമാണ് പ്രതിഷേധം. പലയിടത്തും പ്രതിഷേധത്തിന്റെ മറവില്‍ അക്രമമാണ് നടക്കുന്നത്.