< Back
Kerala
കോഴിക്കോട് ജില്ലയില്‍ വ്യാപക അക്രമം; വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി
Kerala

കോഴിക്കോട് ജില്ലയില്‍ വ്യാപക അക്രമം; വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

Web Desk
|
4 Jan 2019 8:29 AM IST

ഹര്‍ത്താലിനുശേഷവും രാത്രിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി. 

ബി.ജെ.പിയും സംഘ്പരിവാറും തുടങ്ങിവെച്ച അക്രമം കോഴിക്കോട് ജില്ലയില്‍ വലിയ സംഘര്‍ഷത്തിന് വഴിവെച്ചു. ഹര്‍ത്താലിനു ശേഷവും രാത്രിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ നടന്ന അക്രമ സംഭവങ്ങളില്‍ നിരവധി പേരെ അറസ്റ്റു ചെയ്തു.

ഹര്‍ത്താല്‍ ദിനത്തില്‍ സംഘ്പരിവാര്‍ തുടങ്ങിയ അക്രമം സി.പി.എം-ബി.ജെ.പി സംഘര്‍ഷമായി മാറി. വൈകുന്നേരത്തോടെ ഫറോക്കില്‍ സി.പി.എം പ്രവര്‍ത്തകരും-ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. മണിക്കൂറുകളോളം സംഘര്‍ഷം തുടര്‍ന്നു. ലാത്തിച്ചാര്‍ജ്ജിലും ,കല്ലേറിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. കാക്കൂരിലും ബി.ജെ.പി -സി.പി.എം സംഘര്‍ഷം ഉണ്ടായി. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനം സംര്‍ഷത്തില്‍ കലാശിച്ചു.സി.പി.എം -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി.

സി.പി.എം പ്രവര്‍ത്തകര്‍ ലീഗ് ഓഫീസിലേക്ക് കല്ലെറിഞ്ഞു. സമീപത്തെ പള്ളിയിലും കല്ലുകള്‍ പതിച്ചു. ഇതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ ബോംബേറുണ്ടായി. കൊയിലാണ്ടി വിയ്യൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം ഉണ്ടായി. ഈ വീട് സന്ദര്‍ശിക്കാനെത്തിയ കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്റെ കാറിനു നേരെ കല്ലേറുണ്ടായി. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തി.അക്രമ സംഭവങ്ങളില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Tags :
Similar Posts