< Back
Kerala
സ്വകാര്യ കമ്പനികളില്‍ നിന്ന്  കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത്  450 കോടിയിലധികം രൂപ
Kerala

സ്വകാര്യ കമ്പനികളില്‍ നിന്ന് കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത്  450 കോടിയിലധികം രൂപ

Web Desk
|
3 Feb 2019 1:13 PM IST

സാധാരണക്കാരന്‍ പണം അടച്ചില്ലെങ്കില്‍ ഒരു ദിവസം പോലും കാത്ത് നില്‍ക്കാതെ ഫീസ് ഊരുന്ന കെ.എസ്.ഇ.ബി വന്‍കിടക്കാര്‍ക്ക് മുന്നില്‍ മുട്ട് മടക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്.

വിവിധ സ്വകാര്യ കമ്പനികളില്‍ നിന്ന് കുടിശ്ശിക ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് കോടികള്‍. 450 കോടിയിലധികം രൂപയാണ് കെ.എസ്.ഇ.ബിക്ക് ലഭിക്കാനുളളത്. എന്നാല്‍ നാളിതുവരെ ഇത് പിരിച്ചെടുക്കാന്‍ തയ്യാറായിട്ടില്ല. കേരളത്തിലെ പ്രമുഖ ജ്വല്ലറികളും വസ്ത്രവ്യാപാര സ്ഥാപനങ്ങളും മാധ്യമ സ്ഥാപനങ്ങളും വൈദ്യുതി കുടിശിക വരുത്തിയിട്ടുണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

2010 മുതല്‍ 2018 വരെയുള്ള എട്ട് വര്‍ഷം കേരളത്തിലെ വന്‍കിട കമ്പനികളും സ്ഥാപനങ്ങളും വരുത്തിയ വൈദ്യുതി കുടിശ്ശികയാണിത്. കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും സ്വകാര്യ ബാങ്കുകളും മാധ്യമ സ്ഥാപനങ്ങളും വന്‍കിട ഹോട്ടലുകളും അടക്കമുള്ള സ്ഥാപനങ്ങളാണ് വൈദ്യുതി കുടിശിക വരുത്തിയിരിക്കുന്നത്. 450,71,79,649 രൂപയാണ് ഇവരില്‍ നിന്നും കെ.എസ്.ഇ.ബി പിരിച്ചെടുക്കാനുള്ളത്. കോട്ടയം സ്വദേശിയായ ശ്രീകുമാര്‍ നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് കെ.എസ്.ഇ.ബി ഈ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പണം അടയ്ക്കാതെ കേസ് നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇത്തരത്തിലുളള കേസുകളില്‍ കുടുങ്ങി കിടക്കുന്നതാകട്ടെ 213,55,20,500രൂപയാണ്. 237,16,59,089 രൂപ പലര്‍ക്കായും ഇളവ് ചെയ്ത് നല്‍കിയിട്ടുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങളും കോടിക്കണക്കിന് രൂപ നല്‍കാനുണ്ട്. സാധാരണക്കാരന്‍ പണം അടച്ചില്ലെങ്കില്‍ ഒരു ദിവസം പോലും കാത്ത് നില്‍ക്കാതെ ഫീസ് ഊരുന്ന കെ.എസ്.ഇ.ബി വന്‍കിടക്കാര്‍ക്ക് മുന്നില്‍ മുട്ട് മടക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്.

Related Tags :
Similar Posts