< Back
Kerala
സര്‍ക്കാര്‍ ഗസറ്റ് പുറത്തിറങ്ങുന്നത് ഒന്നരമാസം വൈകി
Kerala

സര്‍ക്കാര്‍ ഗസറ്റ് പുറത്തിറങ്ങുന്നത് ഒന്നരമാസം വൈകി

Web Desk
|
7 Feb 2019 8:59 PM IST

എല്ലാ ചൊവ്വാഴ്ചയും പുറത്തിറങ്ങേണ്ട ഗസറ്റ് ഒന്നര മാസത്തോളം വൈകിയാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. നിലവില്‍ ഗവ. പ്രസിലുള്ളത് 2018 ഡിസംബര്‍ 18 ലെ ഗസറ്റാണ്.

സര്‍ക്കാര്‍ ഗസ്റ്റ് പ്രസിദ്ധീകരണം വൈകുന്നു. എല്ലാ ചൊവ്വാഴ്ചയും പുറത്തിറങ്ങേണ്ട ഗസറ്റ് ഒന്നര മാസത്തോളം വൈകിയാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. നിലവില്‍ ഗവ. പ്രസിലുള്ളത് 2018 ഡിസംബര്‍ 18 ലെ ഗസറ്റാണ്. ഗസറ്റ് വിജ്ഞാപനം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് ഇതുമൂലമുള്ളത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

സര്‍ക്കാര്‍ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുന്ന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമാണ് സര്‍ക്കാര്‍ ഗസറ്റ്. സര്‍ക്കാര്‍ ഉത്തരവുകള്‍, വിജ്ഞാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ ടെന്‍ഡറുകള്‍, ലേല അറിയിപ്പുകള്‍, സ്വകാര്യ വിജ്ഞാപനങ്ങള്‍ എന്നിവയാണ് ഗസ്റ്റില്‍ ഉണ്ടാവുക. വ്യക്തികള്‍ അവരുടെ പേരു മാറ്റങ്ങള്‍, വസ്തു അവകാശവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്നിവ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതും ഗസറ്റിലൂടെയാണ്. ഒരു വ്യക്തിക്ക് സ്വത്തിലുള്ള അവകാശം മാറ്റുന്നത് സംബന്ധിച്ച അറിയിപ്പുകള്‍ ഉദാഹരണം.

ഗവ. പ്രസ്സിനാണ് ഗസറ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള ചുമതല. എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് ഒരു മണിക്ക് ആ ആഴ്ചയിലെ ഗസറ്റ് പുറത്തിറക്കണമെന്നാണ് ചട്ടം. ഭരണപരമായ വൈകല്‍ കാരണം ഒന്നോ രണ്ടോ ആഴ്ച ഗസറ്റ് വൈകാറുണ്ട്. എന്നാല്‍ ഒന്നരമാസത്തോളം ഗസറ്റ് വൈകുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

ഇപ്പോള്‍ ഗവ പ്രസില്‍ ലഭ്യമാകുന്നത് 2018 ഡിസംബര്‍ 18 ലെ ഗസറ്റാണ്. ഏഴ് ആഴ്ചകളിലെ ഗസറ്റുകള്‍ മുടങ്ങിയിരിക്കുകയാണെന്ന് അര്‍ഥം. ഗസറ്റില്‍ വരുന്ന വിജ്ഞാപനങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ 30 ദിവസത്തിനകം അറിയിക്കണമെന്നാണ് വ്യവസ്ഥ. പരാതികള്‍ പോലും സമര്‍പ്പിക്കാന്‍ കഴിയാത്ത ഗുരുതര സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഗസറ്റ് പ്രസിദ്ധീകരണം വൈകിയതിനെതിരെ മഞ്ചേരി എം.എല്‍.എ എം. ഉമ്മര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts