Kerala
നികുതി പിരിവ് ഊർജ്ജിതമാക്കും; നികുതിയിതര വരുമാനം വർദ്ധിപ്പിക്കും
Kerala

നികുതി പിരിവ് ഊർജ്ജിതമാക്കും; നികുതിയിതര വരുമാനം വർദ്ധിപ്പിക്കും

Web Desk
|
7 Feb 2020 12:59 PM IST

സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടിയാണ് വരുമാന വർദ്ധനവിനുള്ള നിർദ്ദേശങ്ങൾ ധനമന്ത്രി മുന്നോട്ട് വെക്കുന്നത്

വരുമാന വർദ്ധനവ് ലക്ഷ്യമിട്ടുള്ള കർമ്മപദ്ധതിയാണ് ബജറ്റിന്റെ പ്രധാന സവിശേഷത. നികുതി പിരിവ് ഊർജ്ജിതമാക്കാനും ന്യായവില ഉൾപ്പടെയുള്ള നികുതിയിതര വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്.

സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടിയാണ് വരുമാന വർദ്ധനവിനുള്ള നിർദ്ദേശങ്ങൾ ധനമന്ത്രി മുന്നോട്ട് വെക്കുന്നത്. ഭൂമിയുടെ ന്യായവില 10 ശതമാനം വർദ്ധിപ്പിച്ചതാണ് പ്രധാന പ്രഖ്യാപനം. ഇതിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

വൻകിട പ്രോജക്ടുകൾക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാൾ 30 ശതമാനം വരെ വില പുതുക്കി നിശ്ചയിക്കും. 2 ലക്ഷംവരെ വിലയുള്ള മോട്ടോർ സൈക്കിളുകൾക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വില വരുന്ന കാറുകൾക്കും മറ്റു സ്വകാര്യ വാഹനങ്ങൾക്കും രണ്ട് ശതമാനവും നികുതി കൂട്ടി. ഇതുവഴി ഇരുന്നൂറ് കോടി രൂപയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്. 25,000 രൂപയായി പുക പരിശോധന കേന്ദ്രങ്ങളുടെ ലൈസൻസ് ഫീ കൂട്ടി. ഭൂമിയുടെ പോക്കുവരവിനും നിരക്ക് കൂട്ടി. ഫീസ് സ്ലാബ് പുതുക്കിയിട്ടുണ്ട്. കെട്ടിട നികുതി വർധിപ്പിച്ചു, 30 ശതമാനം വർധിക്കാത്ത തരത്തിൽ ഇത് ക്രമീകരിക്കും.

തണ്ടപ്പേർ പകർപ്പെടുക്കുന്നതിന് ഫീസ് 100 രൂപയാക്കി. ആഡംബര നികുതി കൂട്ടി. ഇതിലൂടെ 16 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. വാറ്റ് കുടിശ്ശിക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കും.50% ഇളവ് നൽകി പാട്ട കുടിശ്ശിക പിരിച്ചെടുക്കും.ജിഎസ്ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും ജിഎസ്ടി പിരിവിനായി നിയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Similar Posts