< Back
Kerala
യൂസഫലിയെ രക്ഷിച്ചത് ഇവരുടെ അസാമാന്യ വൈദഗ്ധ്യവും മനോധൈര്യവും..
Kerala

യൂസഫലിയെ രക്ഷിച്ചത് ഇവരുടെ അസാമാന്യ വൈദഗ്ധ്യവും മനോധൈര്യവും..

Web Desk
|
12 April 2021 2:49 PM IST

കുമരകം സ്വദേശിയായ ക്യാപ്റ്റന്‍ അശോക് കുമാറാണ് വലിയ അപകടമുണ്ടാകാതെ കോപ്റ്റര്‍ താഴെയിറക്കിയത്.

വ്യവസായി എം എ യൂസഫലിയുടെ ജീവന്‍ രക്ഷിച്ച പൈലറ്റ് മലയാളിയാണ്. കുമരകം സ്വദേശിയായ ക്യാപ്റ്റന്‍ അശോക് കുമാറിന്‍റെ അസാമാന്യ കഴിവാണ് വലിയ അപകടമുണ്ടാകാതെ കോപ്റ്റര്‍ താഴെയിറക്കിയത്.

ഇന്ത്യന്‍ നേവിയിലെ കമാന്‍ററായിരുന്നു അശോക് കുമാര്‍. നേവിയില്‍ ഒരു ഷിപ്പിന്റെ സി.ഇ.ഒ ആയിരുന്ന ക്യാപ്റ്റന്‍ അശോക് കുമാര്‍ നേവിയുടെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. നേവിയില്‍ നിന്നു വിരമിച്ച ശേഷം ഒ.എസ്.എസ് എയര്‍ മാനേജ്‌മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പല പ്രമുഖര്‍ക്ക് വേണ്ടിയും ഹെലികോപ്റ്ററുകള്‍ പറത്തിയത് അശോക് കുമാറായിരുന്നു. പിന്നീടാണ് എം എ യൂസഫലിക്കൊപ്പം ജോലി തുടങ്ങിയത്.

ബംഗളുരുവില്‍ മിലിട്ടറി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 21ആം വയസ്സിലാണ് ആദ്യമായി അദ്ദേഹം വിമാനം പറപ്പിക്കുന്നത്. ഇപ്പോള്‍ 51 വയസ്സായി. അശോക് കുമാറിനൊപ്പം സഹ പൈലറ്റായി ഉണ്ടായിരുന്നത് പൊന്‍കുന്നം ചിറക്കടവ് സ്വദേശിയായ ശിവകുമാറായിരുന്നു. ശിവകുമാര്‍ അശോക് കുമാറിനെക്കാള്‍ സീനിയറാണെങ്കിലും ഇന്നലെ സഹ പൈലറ്റായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതൃസഹോദരനെ കാണാനുള്ള യാത്രയ്ക്കിടെ ആണ് ഇന്നലെ യൂസഫലിയുടെ ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്. രാവിലെ എട്ടരയോടെ പനങ്ങാട് ഫിഷറീസ് സർവകലാശാല ഗ്രൗണ്ടിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സംഭവം. യന്ത്രത്തകരാര്‍ കാരണം സമീപത്തുള്ള ചതുപ്പില്‍ കോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. യൂസഫലിയും ഭാര്യയും ഉൾപ്പെടെ 6 പേർ ആണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. സമീപവാസി ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്.

പ്രാഥമിക ചികിത്സക്ക് ശേഷം യൂസഫലി ആശുപത്രി വിട്ടു. കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിൽ അദ്ദേഹവും കുടുംബവും അബൂദാബിയിലേക്ക് പോയി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts