< Back
Kerala
കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 28 പേര്‍ അറസ്റ്റില്‍
Kerala

കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 28 പേര്‍ അറസ്റ്റില്‍

Web Desk
|
7 Jun 2021 12:37 PM IST

ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്. 370 കേസുകളെടുത്തു

കുട്ടികളുടെ നഗ്ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഐടി വിദഗ്ധരാണ്. ഓപ്പറേഷന്‍ പി ഹണ്ടെന്ന പേരിൽ സൈബർ ഡോം നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കോവിഡ് പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചതായി ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും ഓപ്പറേഷന്‍ പി ഹണ്ട് റെയ്ഡ് നടന്നത്.

477 കേന്ദ്രങ്ങളിലായി നടന്ന റെയ്ഡില്‍ 6 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 28 പേര്‍ അറസ്റ്റിലായി. ഭൂരിഭാഗവും ഐടി വിദഗ്ദ്ധരായ യുവാക്കളാണ്. ഇവര്‍ക്കെതിരെ ഐടി നിയമം, പോക്സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. ആകെ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 429 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ലോക്ഡൌണ്‍ സമയത്ത് വീടുകളില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം കൂടിയത് മുതലെടുത്താണ് പ്രതികള്‍ കുട്ടികളെ വലയിലാക്കുന്നത്. വാട്സപ്, ടെലഗ്രാം ഗ്രൂപ്പുകളിലാണ് കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ സജീവമായിരിക്കുന്നത്. കുറ്റകൃത്യം കണ്ടുപിടിക്കാതിരിക്കാന്‍ വീ‍ഡിയോ കണ്ട ശേഷം സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്യുന്നതും 3 ദിവസം കൂടുമ്പോള്‍ ഫോണുകള്‍ പ്രതികള്‍ ഫോര്‍മാറ്റ് ചെയ്യുന്നതായും വ്യക്തമായി. കഴിഞ്ഞ ഡിസംബറിൽ നടന്ന പി ഹണ്ട് റെയ്ഡിൽ 41 പേർ അറസ്റ്റിലായിരുന്നു.

Similar Posts