< Back
Kerala
ധോണിയിലെ കാട്ടാനയാക്രമണം; മരിച്ച ശിവരാമന്റെ കുടുംബത്തിന് 5 ലക്ഷം നൽകി
Kerala

ധോണിയിലെ കാട്ടാനയാക്രമണം; മരിച്ച ശിവരാമന്റെ കുടുംബത്തിന് 5 ലക്ഷം നൽകി

Web Desk
|
8 July 2022 7:57 PM IST

ബാക്കി അഞ്ചുലക്ഷം നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം നൽകും

പാലക്കാട്: ധോണിയിൽ നടക്കാനിറങ്ങിയ പ്രദേശവാസി ശിവരാമനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കുടുംബത്തിന് അഞ്ചുലക്ഷം ആശ്വാസ ധനം നൽകി. ബാക്കി അഞ്ചുലക്ഷം നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം നൽകുമെന്ന് അധികൃതർ അറിയിച്ചു. 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്.

പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ച അഞ്ച് മണിക്കാണ് സംഭവം. ശിവരാമൻ നാല് പേർക്കൊപ്പമാണ് നടക്കാനിറങ്ങിയത്. റോഡിലൂടെ നടക്കുകയായിരുന്ന ശിവരാമനെ ആന തുമ്പിക്കൈ കൊണ്ട് പാടത്തേക്ക് തട്ടിയിട്ടു. തുടർന്ന് ചവിട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഭയന്ന് പല ഭാഗത്തേക്കായി ഓടി.

ആശുപത്രിയിലെത്തിച്ചെങ്കിലും ശിവരാമനെ രക്ഷിക്കാനായില്ല. നേരത്തെ പുലി ഇറങ്ങിയ സ്ഥലമാണിത്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ വനമുണ്ട്. കാട്ടാന നേരത്തെ പ്രദേശത്ത് കൃഷിനാശമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഒരാളെ ചവിട്ടിക്കൊല്ലുന്ന സംഭവം ആദ്യമാണ്.

സംഭവത്തിൽ വന്യജീവി ശല്യം തടയാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു. വനം മന്ത്രിയുടെ നിർദേശപ്രകാരം മലമ്പുഴ എം.എൽ.എ എ പ്രഭാകരൻ, ആർ.ഡി.ഒ ഡി. അമൃതവല്ലി എന്നിവർ ഡി.എഫ്.ഒയോടും സമരക്കാരോടും ചർച്ച നടത്തി. ആനയെ മയക്കുവെടി വെച്ച് പിടിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. കൂടാതെ പ്രഭാത സവാരിക്കിറങ്ങിയവരോട് അപമര്യദയായി പെരുമാറിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാനും മരിച്ച ശിവരാമന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകാനും തീരുമാനമായി.

Related Tags :
Similar Posts