
ഓടുന്ന ബസിന് തീ പിടിച്ചു; 60 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
|കഴിഞ്ഞ മാസം 16 ന് പത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീ പിടുത്തത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു
മഥുര: യമുന എക്‌സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. ബസിലുണ്ടായിരുന്ന 60 യാത്രക്കാരേയും കൃത്യസമയത്ത് തന്നെ ഒഴിപ്പിക്കാൻ കഴിഞ്ഞത് കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്. ആഗ്ര-നോയിഡ പാതയിലെ രായ മേഖലയിലായിരുന്നു അപകടം.
ബന്ദയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് ജാമായതിനെ തുടർന്ന് ഫ്രിക്്ഷനാണ് തിപിടുത്തത്തിന് കാരണമെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ യാത്രക്കാറെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി.
നാല് ഫയർഫോഴ്‌സ് യൂനിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൂർണമായും കെടുത്താൻ ഒരു മണിക്കൂറെടുത്തു. അപകടത്തിന് പിന്നാലെ ഡ്രൈവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. യാത്രക്കാരെ പിന്നീട് മറ്റ് വാഹനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
യമുന എക്‌സ്പ്രസ് വേയിൽ അപകടങ്ങൾ സ്ഥിരമായിട്ടുണ്ട്. കഴിഞ്ഞ മാസം 16 ന് പത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീ പിടുത്തത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് പല മൃതദേഹങ്ങളും തിരിച്ചറിയാൻ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു. തുടർന്ന്, ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹങ്ങളിൽ പലതും തിരിച്ചറിഞ്ഞത്.