< Back
Kerala
സുരക്ഷാ ജീവനക്കാരെ മർദിച്ച കേസ്; ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കുരുക്ക് മുറുകുന്നു
Kerala

സുരക്ഷാ ജീവനക്കാരെ മർദിച്ച കേസ്; ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കുരുക്ക് മുറുകുന്നു

Web Desk
|
15 Sept 2022 9:33 AM IST

ഐപിസി 333 ആണ് ചുമത്തിയിരിക്കുന്നത്, പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവത്തിൽ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ പുതിയ വകുപ്പ് ചുമത്തി പൊലീസ്. ഐപിസി 333 ആണ് ചുമത്തിയിരിക്കുന്നത്.

പൊതുസേവകരുടെ ജോലി തടസപ്പെടുത്തുകയും മർദിച്ചതിന്റെയും പേരിലാണ് പുതിയ വകുപ്പ്. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പുതിയ വകുപ്പ് ചുമത്തിയ പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.

സെപ്റ്റംബർ നാലിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്.

ഇവര്‍ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റു. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനെയും സംഘം ആക്രമിച്ചിരുന്നു.

Similar Posts