< Back
Kerala
Waqf Tribunal
Kerala

'മുനമ്പം ഭൂമിയില്‍ സമ്പൂർണ സർവെ വേണം'; വഖഫ് ട്രൈബ്യൂണലില്‍ ഹരജി

Web Desk
|
12 April 2025 8:44 AM IST

മുനമ്പത്ത് വില കൊടുത്ത് വാങ്ങിയതല്ലാതെ നിരവധി പേർ അനധികൃതമായി കയ്യേറിയെന്നാണ് സേഠിന്‍റെ ബന്ധുക്കളുടെ വാദം

കോഴിക്കോട്: മുനമ്പം ഭൂമിയില്‍ സമ്പൂർണ സർവെ വേണമെന്നാവശ്യപ്പെട്ട് മുഹമ്മദ് സിദ്ദീഖ് സേഠിന്‍റെ ബന്ധു ഇർഷാദ് സേഠ് വഖഫ് ട്രൈബ്യൂണലില്‍ ഹരജി നൽകി. മുനമ്പത്ത് വഖഫ് ചെയ്ത ഭൂമിയില്‍ കടലെടുത്ത ഭൂമി എത്രയാണെന്നും കുടികിടപ്പുകാർ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏതൊക്കെയാണെന്നും കണ്ടെത്താൻ സർവെ ആവശ്യമാണെന്ന് ഹരജിയിൽ പറയുന്നു. മുനമ്പത്ത് വില കൊടുത്ത് വാങ്ങിയതല്ലാതെ നിരവധി പേർ അനധികൃതമായി കയ്യേറിയെന്നാണ് സേഠിന്‍റെ ബന്ധുക്കളുടെ വാദം.

മുനമ്പത്തെ ഭൂഫി വഖഫാണെന്ന് ഫാറൂഖ് കോളജ് സമ്മതിക്കുന്ന സത്യവാങ്മൂലത്തിന്‍റെ പകർപ്പ് പുറത്തുവന്നിരുന്നു. 1970 ല്‍ പറവൂർ സബ്കോടതിയില്‍ ഫാറൂഖ് കോളജ് മാനേജ്മെന്‍റ് സമർപ്പിച്ച രേഖയാണ് പുറത്തുവന്നത്. ഭൂമി ദാനമായി കിട്ടിയതാണെന്ന സ്ഥാപനത്തിന്‍റെ വാദം പൊളിക്കുന്നതാണ് ഈ സത്യവാങ്മൂലം. കേസില്‍ വഖഫ് ട്രൈബ്യൂണലിൽ വാദം തുടരുകയാണ്.

മുനമ്പത്തെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാനായി ഫാറൂഖ് കോളജ് മാനേജ്മെന്‍റാണ് 1967ല്‍ പറവൂർ സബ് കോടതിയെ സമീപിക്കുന്നത്. ഭൂ പരിഷ്കരണ നിയപ്രകാരം കൈവശം വെക്കാവുന്നതിനും അധികമുള്ളതാണ് 404 ഏക്കർ ഭൂമിയെന്നും 16 ഏക്കറിന് പുറത്തുള്ളത് സർക്കാർ പിടിച്ചെടുക്കണമെന്നും അന്നത്തെ കുടിയേറ്റക്കാർ വാദിച്ചു. ഇത് മറികടക്കാനാണ് ഭൂമി വഖഫാണെന്ന് ഫാറൂഖ് കോളജ് വാദിക്കുന്നത്. വഖഫ് ഭൂമിയായതിനാല്‍ ഭൂപരിഷ്കരണ നിയമ ബാധകമല്ലെന്ന് ഫാറൂഖ് കോളജ് വാദിക്കുകയും ചെയ്തു. കോളജ് മാനേജ്മെന്‍റ് അന്നത്തെ ജോയിന്‍റ് സെക്രട്ടറി എം.വി ഹൈദ്രോസ് നല്കിയ സത്യവാങ് മൂലമാണ് ഫാറൂഖ് കോളജിനെ ഇപ്പോള്‍ തിരിഞ്ഞു കുത്തുന്നത്. 1970ല്‍ വഖഫാണെന്ന് പറഞ്ഞ ഭൂമിയക്കുറിച്ച നിലപാട് എന്തു കൊണ്ട് ഇപ്പോള്‍ മാറ്റി എന്ന് വഖഫ് ട്രൈബ്യൂണലില്‍ വിശദീകരിക്കേണ്ട ബാധ്യത ഇനി ഫാറൂഖ് കോളജിനാണ്.



Similar Posts