< Back
Kerala
Support for Israel is anti-national, says INL

Photo|Special Arrangement

Kerala

കേരളത്തിൽ സമഗ്ര സാമൂഹിക സാമ്പത്തിക സർവേ നടത്തണം: ഐ.എൻ.എൽ

Web Desk
|
19 Jun 2024 6:20 PM IST

‘വ്യാജ ആരോപണങ്ങൾ കൊണ്ട് പുകമറ സൃഷ്ടിക്കുന്നവരുടെ കുത്സിത ശ്രമങ്ങൾക്ക് അറുതിവരുത്തണം’

കോഴിക്കോട്: കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥയെക്കുറിച്ച് വസ്തുനിഷ്ഠവും ആധികാരികവുമായ സർവേ നടത്താൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ബിഹാറിൽ നടപ്പാക്കിയ ജാതി സെൻസസിലൂടെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ യഥാർത്ഥ ജീവിതാവസ്ഥയും ഘടനയും അനാവരണം ചെയ്യാൻ സാധിച്ച മാതൃക ഇവിടെയും പിന്തുടരണം.

ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾ സാമൂഹിക അസന്തുലിതാവസ്ഥയുടെ ഇരകളായി തുടരുമ്പോഴും ഭരണകൂടത്തിന്മേൽ അവിഹിതമായ സമ്മർദം ചെലുത്താൻ "പ്രീണന സിദ്ധാന്ത"വുമായി രംഗത്ത് വരുന്നവരുടെ കുൽസിത നീക്കങ്ങളെ ആധികാരിക വിവരങ്ങൾ കൊണ്ട് നേരിടാവുന്നതേയുള്ളൂ. വ്യാജ ആരോപണങ്ങൾ കൊണ്ട് പുകമറ സൃഷ്ടിക്കുന്ന ചിലരുടെ കുത്സിത ശ്രമങ്ങൾക്ക് അറുതി വരുത്താൻ ഔദ്യോഗിക തലത്തിൽ തന്നെ ഫലപ്രദമായ പ്രതിവിധി ഉണ്ടാവേണ്ടതുണ്ടെന്നും ഐ.എൻ.എൽ പ്രമേയത്തിൽ പറഞ്ഞു.

ബാബരി മസ്ജിദും അയോധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗം തിരുത്തിയ എൻ.സി.ആർ.ടി നടപടിയെ തള്ളിപ്പറയാനും ചരിത്രത്തെ വക്രീകരിക്കാനും തമസ്കരിക്കാനുമുള്ള നീക്കത്തെ സമാന്തര പാഠപുസ്തകം വഴി നേരിടാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കം സ്വാഗതാർഹമാണ്. ഇന്ത്യ നിലനിൽക്കുന്ന കാലത്തോളം മഹാത്മജിയുടെ വധവും ബാബറി ധ്വംസനവുമെല്ലാം ചരിത്രത്തിൻ്റെ ഭാഗമായി തുടരുക തന്നെ ചെയ്യുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ബി. ഹംസ ഹാജി, സലാം കുരിക്കൾ, എം.എ. ലത്തീഫ്, അഷ്റഫ് അലി വല്ലപ്പുഴ, ശോഭ അബൂബക്കർ ഹാജി, എം. ഇബ്രാഹിം, എ.പി. മുസ്തഫ, സമദ് നരിപ്പറ്റ, സി.പി അൻവർ സാദത്ത് എന്നിവർ സംസാരിച്ചു

Similar Posts