< Back
Kerala
ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ദ്വാരപാലക ശില്പ കേസിലും പ്രതി ചേർത്തു
Kerala

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ദ്വാരപാലക ശില്പ കേസിലും പ്രതി ചേർത്തു

Web Desk
|
4 Dec 2025 10:58 AM IST

കേസിൽ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിൻ്റെയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെ ദ്വാരപാലക ശില്പ കേസിലും പ്രതി ചേർത്തു. തട്ടിപ്പിൽ പത്മകുമാറിന് പങ്കെന്ന് അന്വേഷണ സംഘം. നേരത്തെ കട്ടിളപാളി കേസിലും പത്മകുമാറിനെ പ്രതി ചേർത്തിരുന്നു.

സ്വർണക്കൊള്ള കേസിൽ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിന്റെയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എ. പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയിലാണ് റിമാൻഡ് കാലാവധി നീട്ടാൻ പത്മകുമാറിനെ ഹാജരാക്കിയത്. അല്പ സമയത്തിനകം വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകും. പത്മകുമാറിന്റെ ജാമ്യാപേക്ഷ എട്ടാം തീയതിയാണ് കോടതി പരിഗണിക്കുക.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ. പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.

അതേസമയം, പത്മകുമാറിന്റെ മൊഴിയിൽ വിശദമായ അന്വേഷണത്തിന് എസ്ഐടി ഒരുങ്ങുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണോ കട്ടളപ്പാളികൾ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മീഷറുമായിരുന്ന എൻ.വാസുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. വാസു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകളിലേക്കും അന്വേഷണസംഘം വൈകാതെ കടക്കും.

Similar Posts