< Back
Kerala
ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന് ജാമ്യം
Kerala

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന് ജാമ്യം

Web Desk
|
4 March 2026 11:23 AM IST

രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതനാകും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന് ജാമ്യം. ദ്വാരപാലക ശില്പ കേസിൽ പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹരജിയിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. നേരത്തെ കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച പത്മകുമാർ രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതൻ ആകും.

ശബരിമല സ്വർണകൊള്ള കേസിൽ 2025 നവംബർ 20നാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. കേസിൽ റിമാൻഡിൽ കഴിയവേ ഡിസംബർ നാലിന് ദ്വാരപാലക ശില്‍പ്പകേസിലും പ്രതി ചേര്‍ത്ത് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തി.

അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസിൽ റിമാൻഡ് 90 ദിവസം പൂർത്തിയാക്കിയ പത്മകുമാറിന് ഫെബ്രുവരി 20ന് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു . ദ്വാരപാലക ശില്പ കേസിലും റിമാൻഡ് 90 ദിവസം പൂർത്തിയായതോടെ ആണ് സ്വാഭാവിക ജാമ്യഹരജി നൽകിയത്. കഴിഞ്ഞ ദിവസം ഹർജിയിൽ വിശദമായി വാദം കേട്ട ശേഷം ഉത്തരവിനായി മാറ്റുക ആയിരുന്നു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചതോടെ പത്മകുമാർ ജയിൽ മോചിതനാകും.

കേസിൽ ഇതുവരെ ഏഴ് പ്രതികളാണ് ജാമ്യം നേടി ജയിലിന് പുറത്തിറങ്ങിയത്. ഇതിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചു പേർക്കാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. റിമാൻഡ് 90 ദിവസം പൂർത്തിയാക്കുന്നതോടെ മറ്റു പ്രതികളും കോടതിയെ സമീപിക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ വിജിലൻസ് കോടതി അഞ്ചാം തീയ്യതി വാദം കേൾക്കും.

Similar Posts